
മലയാളസിനിമാപ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി.1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ കൗമാരക്കാരനായി ഒരു പ്രധാനപ്പെട്ട സീനില്‍ മുഖം കാണിച്ച് വെള്ളിത്തിരയിലെത്തിയ പിന്നീടിങ്ങോട്ട് ഇന്നു വരെ പ്രേക്ഷകരുടെ സ്വന്തം മമ്മൂക്കയാണ്. വെള്ളിത്തിരയെ അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളിലൂടെ പരകായപ്രവേശം നടത്തി കാഴ്ചക്കാരുടെ ഹൃദയം കീഴടക്കാറുള്ള താരത്തിന്റെ പ്രായം തട്ടാത്ത ലുക്ക് ഞൊടിയിട കൊണ്ട് ആരാധകർ ഏറ്റെടുത്ത് വൈറലാക്കുന്നതും പതിവു കാഴ്ചയാണ്. അടുത്തിടെ താരത്തിന്റെ പേരിലൊരു വിവാദം വന്നിരുന്നു.
മമ്മൂട്ടിയുടെ പുഴു എന്ന ചിത്രത്തെക്കുറിച്ച് സംവിധായികയുടെ മുൻ ഭർത്താവ് ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചകൾക്കും വിവാദങ്ങൾക്കും പിന്നിലുണ്ടായിരുന്നത്. സൈബർ ലോകത്തെ ചർച്ചകളിൽ നിറയുന്ന ഈ സിനിമയില്‍ താഴ്ന്ന ജാതിയിൽപ്പെട്ട ഒരാളുമായുള്ള തന്റെ സഹോദരിയുടെ വിവാഹം കടുത്ത അപമാനമായി കണക്കാക്കുന്ന ഒടുക്കം കൊലപാതകത്തിൽ വരെ എത്തി നിൽക്കുന്ന കുട്ടൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ കഥാപാത്രം സവർണതയുടെ പ്രതീകമായാണ് ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നത്. ഇതിൽ മമ്മൂട്ടിയുടെ മതത്തെ ചൂണ്ടിക്കാട്ടിയാണ് വിമർശനം. മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളെ ബഹിഷ്ക്കരിക്കാനടക്കം സംഘപരിവാര്‍ പേജുകളിലൂടെ ആഹ്വാനം നടത്തിയിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തില്‍ താരസംഘടനയായ അമ്മ ഇടപെടാത്തത് അപലപനീയമാണെന്ന് നടൻ ജയൻ ചേർത്തല. ഇന്ത്യൻ സിനിമയില്‍ മമ്മൂട്ടിയെപ്പോലെ സെക്യുലറായ ഒരാള്‍ ഉണ്ടാകില്ലെന്നും മമ്മൂട്ടിയെ അറിയാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ജയൻ ചേർത്തല പറഞ്ഞു.
‘‘ഇന്ത്യൻ സിനിമയില്‍ മമ്മൂട്ടിയെപ്പോലെ സെക്യുലറായ ഒരാള്‍ ഉണ്ടാകില്ല. അത് മറ്റാരുടെയും അനുഭവം വെച്ചല്ല എന്റെ തന്നെ അനുഭവം വെച്ച് പറയാമെന്നും ജയൻ ചേർത്തല പറഞ്ഞു. താരസംഘടനയായ അമ്മ ഇടപെടാതിരുന്നത് അപലപനീയമാണ്, ഞാനും അമ്മയിലെ മെമ്പറാണ്. എന്നെപ്പോലെ ഒരുപാട് ആളുകളെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നയാളാണ് മമ്മൂക്ക. ചേർത്തലയില്‍ എവിടെയോ കിടന്നിരുന്ന എന്നെ സിനിമയില്‍ വില്ലൻ വേഷം തന്ന് ഈ നിലയിലെത്തിച്ച മമ്മൂക്ക എങ്ങനെയാണ് വർഗീയവാദിയാകുന്നത് ?
ഞാൻ ജന്മം കൊണ്ട് നായരാണ്, അദ്ദേഹം മുസല്‍മാനും. അദ്ദേഹത്തിന് വേണമെങ്കില്‍ സ്വന്തം സമുദായത്തില്‍ ഉള്ളവരെ മാത്രം സിനിമയില്‍ കൊണ്ടുവരാമല്ലോയെന്നും ജയൻ ചേർത്തല ചോദിച്ചു. കിംങ് ആൻഡ് ദി കമ്മീഷ്ണർ പോലുള്ള സിനിമകളില്‍ സീരിയലില്‍ അഭിനയിച്ചിരുന്ന എന്നെ വിളിച്ച് വില്ലൻ വേഷം തന്നത് മമ്മൂട്ടിയാണെന്നും ജയൻ പറഞ്ഞു. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോഴാണ് ഇങ്ങനെ ഒരു കാര്യവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മമ്മുക്കയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്ഥാവനകൾ ആര് ചെയ്താലും വളരെ മോശമായ പ്രവർത്തിയാണ്. ഇന്നും ജാതി വ്യവസ്ഥ നിലക്കുന്ന നമ്മുടെ നാട്ടിൽ ഇതൊക്കെ പറഞ്ഞിട്ട് എന്ത്കാര്യം...?’’ ജയന് ചേര്‍ത്തല ചോദിക്കുന്നു.
തന്റെ പുതിയ ചിത്രമായ മായമ്മയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ജയന്റെ പ്രതികരണം. സംവിധായകനും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ വിജി തമ്പിയടക്കമുള്ളവർ വേദിയില്‍ ഉണ്ടായിരുന്നു.
പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടി വർഗീയവാദിയാണെന്ന തരത്തില്‍ തീവ്രഹിന്ദുത്വ അനുകൂല പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചിരുന്നു. പുഴുവിന്റെ സംവിധായിക റത്തീനയുടെ ഭർത്താവ് ഒരു ഓണ്‍ലൈൻ മീഡിയക്ക് നല്കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ മമ്മൂട്ടിയെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തി. മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ തുടങ്ങിയവരടക്കമുള്ളവരായിരുന്നു മമ്മൂട്ടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. ഇതിന് പുറമെ ബിജെപി നേതാവ് എ എൻ രാധകൃഷ്ണനടക്കമുള്ളവരും മമ്മൂട്ടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.






