
തന്റെ വാക്കുകളെ വളച്ചൊടിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുവെന്ന് നടി കനി കുസൃതി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ചത്. മാധ്യമങ്ങളിൽ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും താൻ പറഞ്ഞ അർഥത്തിൽ നിന്നും തികച്ചും വിപരീതമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് എന്നാണ് താരം പറയുന്നത്. ഇത് തന്റെ അറിവോടെ സംഭവിക്കുന്നതല്ലെന്നും അതിനാൽ ആ അഭിപ്രായങ്ങൾക്ക് താൻ ഉത്തരവാദി അല്ലെന്നുമാണ് കനി കുസൃതി പറയുന്നത്. മലയാളികളുടെ കുന്നായ്മത്തരത്തിന് അവരോട് മാത്രം പറയാനുള്ളതാണ് എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ്.
പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ഞാൻ കൂടി ഭാഗമായ ചിത്രം കാൻ ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ, ഫെസ്റ്റിവൽ വേദിയിലെ എന്റെ പാലസ്തീൻ ഐക്യദാർഢ്യത്തിന്റെ പാശ്ചാത്തലത്തിൽ, മലയാളത്തിൽ സജിൻ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചതിനെച്ചൊല്ലി ധാരാളം ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഞാൻ നൽകാത്ത അഭിമുഖങ്ങളും എന്റേതല്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും ചില ഓൺലൈൻ മാധ്യമങ്ങളിൽ കാണുകയുണ്ടായി. ഞാൻ മറ്റു മാധ്യമങ്ങളിൽ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും ഞാൻ പറഞ്ഞ അർഥത്തിൽ നിന്നും തികച്ചും വിപരീതമായി അവർ ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് ഇക്കൂട്ടർ അഭിമുഖ വിഡിയോയും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത്. ഇത് എന്റെ അറിവോടെ സംഭവിക്കുന്നതല്ല എന്ന കാരണത്താൽ തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങൾക്കും അഭിപ്രായങ്ങൾക്കും ഞാൻ ഒരു തരത്തിലും ഉത്തരവാദിയല്ല എന്നു പറയട്ടെ. PS : ഇത് മലയാളത്തിൽ മാത്രമേ എഴുതേണ്ടി വന്നു എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.-കനി കുറിച്ചു.
സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് കനിക്ക് പിന്തുണയുമായി എത്തുന്നത്. ടൊവിനോ തോമസ്, തരുൺ മൂർത്തി, രാജേഷ് മാധവൻ, ലിജോ മോൾ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
കാൻ ചലച്ചിത്ര മേളയിലെ കനിയുടെ പലസ്തീൻ ഐക്യദാർഡ്യം വലിയ രീതിയിൽ ചർച്ചയായിരുന്നു. പിന്നാലെ കനി പ്രധാന വേഷത്തിലെത്തിയ ബിരിയാണിയുടെ രാഷ്ട്രീയത്തേക്കുറിച്ച് ചർച്ചകളുണ്ടായി. ബിരിയാണിയുടെ രാഷ്ട്രീയത്തോട് തനിക്ക് വിയോജിപ്പാണെന്നും പണത്തിനു വേണ്ടിയാണ് ചിത്രത്തിൽ അഭിനയിച്ചത് എന്നുമാണ് താരം പറഞ്ഞത്.






