
കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു ബോളിവുഡ് താരവും ബിജെപിയുടെ നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദ്ദിച്ചത്. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വച്ചാണ് കങ്കണയ്ക്ക് നേരെ കയ്യേറ്റം നടന്നത്. ചണ്ഡീഗഡില്‍നിന്ന് ഡല്‍ഹിയിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ താൻ സുരക്ഷാ പരിശോധനയ്ക്കുശേഷം ബോർഡിങ് പോയിന്റിലേക്കു പോകുമ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദർ കൗർ കർട്ടൻ ഏരിയയില്‍ വെച്ച് തർക്കിക്കുകയും തല്ലുകയും ചെയ്തുവെന്നാണ് കങ്കണയുടെ ആരോപണം.
ഇപ്പോഴിതാ അതേ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി സംഗീത സംവിധായകനും ഗായകനുമായ വിശാല്‍ ദദ്ലാനി സോഷ്യൽ മീഡിയയിൽ സ്റ്റോറി പങ്കുവച്ചിരിക്കുകയാണ്.
ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു സസ്പെൻഷനിലായ കുല്‍വീന്ദർ കൗറിനെ വിശാൽ പിന്തുണച്ചത്. അക്രമത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും പക്ഷേ തനിക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ ദേഷ്യം മനസിലാകുമെന്നും വിശാല്‍ പറയുന്നു. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് നടപടിയെടുക്കുകയാണെങ്കില്‍ താന്‍ ജോലി നല്‍കാമെന്നും വിശാൽ വാഗ്ദാനം ചെയ്തു.
"സിഐഎസ്എഫ് അവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുന്നപക്ഷം അവർക്കായി ഒരു ജോലി കാത്തിരിക്കുന്നുണ്ടാവുമെന്നത് ഞാൻ ഉറപ്പാക്കും. ജയ് ഹിന്ദി, ജയ് ജവാൻ, ജയ് കിസാൻ..." എന്നാണ് വിശാൽ കുറിച്ചത്.
കൗറിനെ സസ്പെൻഡ് ചെയ്ത് സി.ഐ.എസ്.എഫ് ഉത്തരവിറങ്ങിയതിന് പിന്നാലെ ഇതോടെ കൗറിനെ ആരെങ്കിലും ബന്ധപ്പെടുത്തി തരണമെന്ന ആവശ്യവുമായി വിശാല്‍ വീണ്ടും രംഗത്തെത്തിയിരുന്നു. കൗറിനെ ഡ്യൂട്ടിയില്‍നിന്നു നീക്കംചെയ്തിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ ആരെങ്കിലും സഹായിക്കണം. അവർക്കു താൻ നല്ലൊരു ജോലി ഉറപ്പാക്കുമെന്നും വിശാൽ പറഞ്ഞു.
തനിക്ക് അടിയേറ്റ സംഭവത്തില്‍ ബോളിവുഡിന്റെ മൗനത്തെക്കുറിച്ച് കങ്കണ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഗീത സംവിധായകന്റെ പോസ്റ്റ്. ഓള് ഐസ് ഓണ്‍ റഫായെന്ന പലസ്തീന് ഐക്യദാര്‍ഢ്യ പോസ്റ്റ് പങ്കുവെച്ച സെലിബ്രിറ്റികളെ ഊന്നിയുള്ള പോസ്റ്റും കങ്കണ പങ്കുവെച്ചിരുന്നു.
കർഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിലെ സ്ത്രീകളെക്കുറിച്ച് കങ്കണ നടത്തിയ പ്രസ്താവനയാണ് കുല്‍വീന്ദറിനെ പ്രകോപിച്ചതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്. അതേസമയം സുരക്ഷ പരിശോധനയ്ക്കിടെ മൊബൈല്‍ ഫോണ്‍ ട്രേയിലേക്ക് മാറ്റാൻ കങ്കണ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് പരാതിക്കിടയാക്കിതെന്നും റിപ്പോർട്ടുണ്ട്.
Kangana Ranaut slapped by CISF constable Kulwinder Kaur at Chandigarh airport for calling protesting farmers Khalistanis. pic.twitter.com/IGfXz2l4os
— Prayag (@theprayagtiwari) June 6, 2024






