
സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയ ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ഗാനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഹിറ്റായ ഒരു കാലഘട്ടം മലയാള സിനിമാ ലോകത്തുണ്ടായിരുന്നു.
രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളില്‍ യുവത്വത്തിന്റെ ഹരമായി ജ്യോത്സ്നയുടെ ശബ്ദം മാറി. സ്വപ്നക്കൂട്, നമ്മള് തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ ആരാധകർ ഏറ്റെടുത്തു. പുതിയ ഗായകർക്ക് വലിയ അവസരങ്ങള്‍ കിട്ടാത്തപ്പോഴാണ് ചെറുപ്രായത്തില്‍ തന്നെ ജ്യോത്സ്ന പ്രഗല്ഭരായ സംഗീത സംവിധായകർക്കൊപ്പം ഹിറ്റ് ഗാനങ്ങള്‍ പാടിയത്.
ഇപ്പോഴിതാ ചില ഗാനങ്ങളിൽ ചില വൈകാരികത കൂടി ഉൾപെടുത്തിയാലേ ആ ഗാനം മനോഹരമാകൂ എന്ന് പറയുകയാണ് ജ്യോത്സന.
"നോട്ട്ബുക്ക് സിനിമയിലെ ഹൃദയവും ഹൃദയവും എന്ന പാട്ട് റെക്കോർഡ് ചെയ്യുന്ന സമയത്ത് സംവിധായകൻ റോഷൻ സർ കൂടെയുണ്ട്. അതിലെ അനുപല്ലവിയിൽ 'അരികിലായി വന്നു ചേരാൻ കൊതിയും, അരികിലാകുന്ന നേരം ഭയവും' എന്നൊരു വരിയുണ്ട്. അത് സാധാരണ പോലെയാണ് ഞാനാദ്യം പാടിയത്. അപ്പോ റോഷൻ സർ പറഞ്ഞു,' ഭയവും' പാടുമ്പോൾ കുറച്ചു കൂടെ എക്സ്പ്രസ്സ് ചെയ്യണം, അവിടെ ഭയം വരണം എന്ന്. അത് പിന്നെ അങ്ങനെ പാടി.
അത് കഴിഞ്ഞു സിനിമയുടെ ഓഡിയോ റിലീസിന്റെയന്നു ഇതിൽ അഭിനയിച്ച മറിയം എന്റെയടുത്തു വന്നിട്ട് പറഞ്ഞു, 'ചേച്ചി ആ ലൈനിൽ ഭയവും അങ്ങനെ പാടിയത് കൊണ്ട് എനിക്കത് അഭിനയിക്കാൻ വളരെ ഈസിയായിരുന്നു' എന്ന്.
കവിത എക്സ്പ്രസ്സ് ചെയ്തു പുറത്തേക്ക് വരുന്നത് ഒരു സിംഗറിന്റെ ശബ്ദത്തിലൂടെയാണ്. അപ്പോൾ ചിലപ്പോഴൊക്കെ ചില എക്സ്ട്രാ നോട്സ് നമ്മൾ കൊടുക്കേണ്ടി വരും. അതായിരിക്കും ചിലർക്കൊക്കെ കൊഞ്ചലായി തോന്നിയിട്ടുണ്ടാവുക..." ജ്യോത്സ്ന പറയുന്നു.






