
കൊച്ചി : വിദേശത്തേക്കു മെഡിക്കല്‍ ജോലികള്‍ക്കുള്ള ഒ.ഇ.ടി. പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തികൊടുക്കാമെന്നു പറഞ്ഞു വന്‍ തുക വാങ്ങി പരീക്ഷ നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നു പോലീസ് അനേ്വഷണം ഊര്‍ജിതമാക്കി. കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ വച്ചു ഈ മാസം പരീക്ഷ നടക്കുമെന്നാണു അറിയുന്നത്. നിരവധി ഉദ്യോഗാര്‍ഥികള്‍ 5-6 ലക്ഷം രൂപ നല്കി മാഫിയയുടെ കെണിയില്‍ വീണിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്.
തട്ടിപ്പുസംഘത്തെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അനേ്വഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. വന്‍ മാഫിയ ഇതിനു പിന്നിലെണ്ടെന്നാണു വിവരം. കഴിഞ്ഞ സെപ്റ്റംബറില്‍ തൃശൂരില്‍ യുവാവിനെയും ഡ്രൈവറേയും തട്ടി കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു കൊലപ്പെടുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികള്‍ പടിയിലായതിനെത്തുടര്ന്ന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. ഇടവേളയ്ക്കു ശേഷമാണു ഒ.ഇ.ടി. പരീക്ഷയുടെ മറവില്‍ വന്‍തട്ടിപ്പിനു കളമൊരുങ്ങുന്നത്.
കോട്ടയം പാമ്പാടി സ്വദേശികളായ എട്ടുപേരാണു അന്നു പിടിയിലായത്. മുമ്പ് ഇൗ തട്ടിപ്പിലൂടെ പണമുണ്ടാക്കിയ പ്രവാസിയാണു ഇതിനു പിന്നിലെന്നും സംശയിക്കുന്നു. പരീക്ഷ പാസാക്കാമെന്നു സംഘം ഉറപ്പുനല്‍കില്ല. ഉത്തരമെഴുതേണ്ടതു പരീക്ഷാര്‍ഥിയുടെ ജോലിയാണ്. ഏജന്റുമാര്‍ പഠിപ്പിച്ച എല്ലാ ചോദ്യങ്ങളും പരീക്ഷയ്ക്കു വരും. പണം കൊടുത്തവരെയെല്ലാം ഒരു കേന്ദ്രത്തിലെത്തിച്ചു ഒന്നോ രണ്ടോ ദിവസം ചോദ്യപേപ്പറിലുള്ള ചോദ്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കും. ലണ്ടനില്‍ നിന്നെത്തുന്ന ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ നേരത്തെ പരീക്ഷാര്‍ഥിയ്ക്കു നല്‍കും.
സ്പീക്കിങ്, റൈറ്റിങ്, ലിസണിങ്, ഗ്രൂപ്പ് ചര്‍ച്ച എന്നിങ്ങനെ നാലു മൊഡ്യൂളുകളിലാണു പരീക്ഷ. 70% പേരും പാസാകും. പരാതിക്കാരില്ലാത്തതിനാലാണു തട്ടിപ്പു തുടരുന്നതെന്നു പോലീസ് പറഞ്ഞു. വിദേശത്തു കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നവരാണു പ്രമോഷനായി ഒ.ഇ.ടി. എടുക്കുന്നവരില്‍ ഏറെയും. തട്ടിപ്പിലൂടെ നേടുന്ന പണം ഹവാല വഴി വിദേശത്തേയ്ക്കു കടത്തുകയാണു ചെയ്യുതെന്നാണു വിവരം.
നേരത്തെ മംഗലാപുരത്താണു പരീക്ഷ നടന്നിരുന്നത്. ഇപ്പോള്‍ സംഘം കേരളത്തിലും വേരുറപ്പിക്കുകയാണെന്നു പോലീസ് സംശയിക്കുന്നു. അതാണു ഇവിടെയും പരീക്ഷ നടത്താനുള്ള നീക്കം. മംഗലാപുരം സ്വദേശികള്‍ക്കും പങ്കുണ്ട്. ഇൗ മാസം കൊച്ചി, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ചു ഒ.ഇ.ടി. പരീക്ഷ നടക്കുന്നതായാണു വിവരം. നിരവധി പേരില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്നാണു വിവരം. ഏജന്റുമാരെ വച്ചാണു പരീക്ഷ നടത്തുന്നത്.






