
കോഴിക്കോട്: താമരശ്ശേരിയില്‍ മൊബൈല്‍ ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയത് സംഭവം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടെ കേസെന്ന് റിപ്പോര്‍ട്ട്. പത്തുപേര്‍ ഉള്‍പ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ കൂടി ഉടന്‍ പിടികൂടുമെന്നും ഡിവൈഎസ്പി പ്രമോദ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹര്‍ഷദിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു കുടുംബം നല്കിയ പരാതിയില്‍ പറയുന്നത്.
പത്തുലക്ഷം മോചനദ്രവ്യമായി ചോദിച്ചെന്നും താമരശ്ശേരി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഹര്‍ഷദിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ആയിരുന്നു തട്ടിക്കൊണ്ടുപോകല്‍. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഹര്‍ഷദിനെ വൈത്തിരിയില്‍ കണ്ടെത്തിയത്. അഞ്ച് പേര് കസ്റ്റഡിയിലാണെന്നും ഇവര്‍ക്കെല്ലാം കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നും വയനാട്ടിലെ രണ്ടു റിസോര്‍ട്ടുകളിലായാണ് ഹര്‍ഷദിനെ പാര്‍പ്പിച്ചതെന്നും പറഞ്ഞു.
തട്ടിക്കൊണ്ടുപോയവര്‍ ഹര്‍ഷദിനെ വൈത്തിരിയില്‍ ഇറക്കി വിടുകയായിരുന്നു. കോഴിക്കോട് മൂഴിക്കലില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ഹര്‍ഷദ് കഴിഞ്ഞ ദിവസം ഭാര്യ ഷഹലയുടെ താമരശ്ശേരിയിലെ വീട്ടില്‍ പോയിരുന്നു. അതിനിടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.30 ഓടെ ഒരാള്‍ വിളിക്കുന്നു എന്ന് പറഞ്ഞ് കാറില്‍ പുറത്ത് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ച് വരാതായതോടെ കുടുംബം പരാതി നല്കി.
ഹര്‍ഷദിന്റെ കാറ് ഉപേക്ഷിച്ച നിലയില്‍ അമ്പായത്തോട് എല്‍പി സ്കൂളിന്റെ പിന്നില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന നിലയിലായിരുന്നു. പിന്നീട് മലപ്പുറം ആണ് താന്‍ ഉള്ളത് എന്ന് ഹര്‍ഷദ് ഫോണില്‍ അറിയിച്ചിരുന്നു.






