
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്രാ റൂട്ടിലെ ഭക്ഷണശാലകള്‍ക്ക് ഉടമകളുടെയും ജീവനക്കാരുടെയും പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന പൊലീസ് നിര്‍ദേശത്തിനെതിരായി സുപ്രീംകോടതിയില്‍ ഹര്‍ജി. ഐഡന്റിറ്റി അനുസരിച്ചുള്ള ഒഴിവാക്കലുകള്‍ ഇന്ത്യന്‍ ഭരണഘടനാനുസൃതമായ കാര്യമല്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു.
ഒരാള്‍ റെസ്റ്റോറന്റിലേക്ക് പോകേണ്ടത് മെനു അനുസരിച്ചാണ്, അല്ലാതെ ആര്‍ക്കാണ് സേവനം നല്‍കുന്നത് എന്നത് ആശ്രയിച്ചല്ലെന്നും ഇത്തരം ഒരു നിര്‍ദേശം തന്നെ ഐഡന്റിറ്റി പ്രകാരമുള്ള ഒഴിവാക്കലാണ് ഉദ്ദേശിക്കുന്നതെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് സിംഗ്വി പറഞ്ഞു. ഹിന്ദുക്കള്‍ നടത്തുന്ന ശുദ്ധമായ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകള്‍ ധാരാളം ഉണ്ട്... പക്ഷേ അവയില്‍ മുസ്ലീം ജോലിക്കാരുണ്ടാകാം. ഭക്ഷണപാത്രങ്ങളില്‍ അവര്‍ തൊടുന്നതിനാല്‍ ഞാന്‍ അവിടെ കഴിക്കില്ലെന്ന് എങ്ങിനെ പറയാനാകുമെന്നും ചോദിച്ചു.
എന്‍ഡിഎയില്‍ ബിജെപിക്ക് നിര്‍ണായകമായ പിന്തുണ നല്കുന്ന മൂന്ന് പാര്‍ട്ടികളെങ്കിലും ഇതിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രിമാരായ രാഷ്ട്രീയ ലോക്ദളിന്റെ ജയന്ത് ചൗധരി, ലോക് ജനശക്തി പാര്‍ട്ടി ചിരാഗ് പാസ്വാന് എന്നിവരുള്‍പ്പെടെ ബിജെപിയുടെ മൂന്ന് സഖ്യകക്ഷികളെങ്കിലും നിര്‍ദ്ദേശത്തെ അപലപിച്ച് രംഗത്ത് വന്നിട്ടുണ്ട്.
കന്‍വാര്‍ തീര്‍ത്ഥാടനം പ്രമാണിച്ച് യുപിയിലെ മുസാഫര്‍നഗറിലെ പോലീസ് ഉടമകളുടെ പേരുകള്‍ പ്രമുഖമായി പ്രദര്‍ശിപ്പിക്കാന്‍ റൂട്ടിലെ എല്ലാ ഭക്ഷണ ശാലകളോടും ആവശ്യപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍ കണ്വാരിയകള്ക്കിടയില് ആശയക്കുഴപ്പമില്ലെന്നും ഭാവിയില്‍ പരാതി ഉണ്ടാകാതിരിക്കാനും് ക്രമസമാധാനപാലനം ശരിയായ നിലയിലേക്ക് നയിക്കുന്നത് ഉറപ്പാക്കാനുമാണ് ഇത് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.
എല്ലാവരും സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് പിന്തുടരുന്നതെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഒരു മുസ്ലീം ഉടമയുടെ കടയില്‍ നിന്ന് 'കന്‍വാരിയ' ഒന്നും വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ആരോപണം.






