
ന്യൂഡല്‍ഹി : കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇരയ്ക്ക് നീതി നൽകുന്നതിന് പകരം പ്രതിയെ രക്ഷിക്കാനുള്ള ശ്രമാണ് തൃമൂണല് സര്‍ക്കാര്‍ നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സമൂഹത്തിന് മാതൃകയാകുന്ന വിധത്തില്‍ പ്രതികളെ ശിക്ഷിക്കുമെന്ന് യുവഡോക്ടറുടെ കുടുംബത്തിന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.
ഡോക്ടർമാർക്കിടയിലും സ്ത്രീകൾക്കിടയിലും അരക്ഷിതാവസ്ഥയുടെ അന്തരീക്ഷം ഉടലെടുത്തിരിക്കുകയാണ്. മെഡിക്കൽ കോളജ് പോലൊരു സ്ഥലത്ത് ഡോക്ടർമാർ സുരക്ഷിതരല്ലെങ്കിൽ പിന്നെ എങ്ങനെ മാതാപിതാക്കൾക്ക് തങ്ങളുടെ പെൺമക്കളെ പഠനത്തിനായി പുറത്തേക്ക് അയയ്ക്കും. നിർഭയ കേസിന് ശേഷം ഉണ്ടാക്കിയ കർശന നിയമങ്ങൾ എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് പരാജയപ്പെടുന്നതെന്നും രാഹുൽ ചോദിച്ചു. കൊല്‍ക്കത്തയിലെ ഈ സംഭവം ഡോക്ടര്‍മാര്‍ക്കിടയിലും രാജ്യത്തെ സ്ത്രീകള്‍ക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
റസിഡന്റ് ഡോക്റ്ററെ ബാലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സിബിഐ സംഘം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് സംഘതോടൊപ്പം സിബി ഐ തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ നിന്നുള്ള സിബിഐയുടെ പ്രത്യേക സംഘം കോല്‍ക്കത്തയിലെത്തി കേസ് അന്വേഷണം ഔപചാരികമായി ഏറ്റെടുത്തത്.ഫോറന്‍സിക് – മെഡിക്കല്‍ വിദഗ്ധര്‍ അടക്കമുള്ള സംഘം കേസ് ഡയറി പഠിച്ച ശേഷം, ആശുപത്രിയില്‍ എത്തി പരിശോധന നടത്തി, സാമ്പിളുകള്‍ ശേഖരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.നിലവില്‍ കസ്റ്റഡിയില്‍ ഉള്ള പ്രതി സഞ്ജയ് റോയ് അടക്കമുള്ളവരെ സിബിഐ ചോദ്യം ചെയ്യും.കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുത്തത്.വിഷയത്തില്‍ നടത്തി വന്ന പ്രതിഷേധം ഫെഡറേഷന് ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് പിന്‍വലിച്ചു.






