
തിരുവനന്തപുരം: നാലരവര്‍ഷത്തിനുശേഷം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചംകണ്ടപ്പോള് കേരളമറിഞ്ഞത് വെള്ളിത്തിരയ്ക്കപ്പുറം മലയാളചലച്ചിത്രമേഖലയില്‍ നടമാടുന്ന അരാജകത്വത്തെക്കുറിച്ചുള്ള നടുക്കുന്ന നഗ്നസത്യങ്ങള്‍. വനിതകള്‍ ഈ മേഖലയില്‍ നേരിടുന്ന ലൈംഗികചൂഷണങ്ങളാണു റിപ്പോര്‍ട്ടില്‍ പ്രധാനമായും അക്കമിട്ട് നിരത്തുന്നത്. വ്യക്തിസ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കിയാണു റിപ്പോര്‍ട്ട് പുറത്തുവന്നതെങ്കിലും പ്രമുഖതാരങ്ങളെയടക്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിവരങ്ങളാണു കമ്മിറ്റിക്കു ലഭിച്ച മൊഴികളിലുള്ളതെന്നു വ്യക്തം.
സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാനും നിലനിര്‍ത്താനും നല്ല ഭക്ഷണം ലഭിക്കാനും വരെ ജൂനിയര്‍ ആര്ട്ടിസ്റ്റുകളടക്കമുള്ള നടിമാര്‍ കിടക്ക പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വഴങ്ങാത്തവരെ ചിത്രീകരണവേളയിലുള്പ്പെടെ മാനസികമായി പീഡിപ്പിക്കുകയും സിനിമ വിടാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു. സഹപ്രവര്‍ത്തകരായ അഭിനേതാക്കളില്‍നിന്നും നിര്മാതാക്കളില്നിന്നും സംവിധായകരില്നിന്നുമെല്ലാം വനിതാചലച്ചിത്രപ്രവര്‍ത്തകര്‍ പീഡനം നേരിടുന്നു.
താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ രാത്രി മുട്ടിവിളിക്കുന്ന സ്ഥിതിയാണെന്നും വാതില്‍ തകര്ക്കുമോയെന്നുവരെ ഭയന്ന അവസരങ്ങളുണ്ടെന്നും കമ്മിറ്റിക്കു ലഭിച്ച മൊഴികളില്‍ വെളിപ്പെടുത്തുന്നു. ''സഹകരിക്കുന്നവരും'' അല്ലാത്തവരുമായ നടിമാരെ കോഡുകളിലൂടെയാണു വിശേഷിപ്പിക്കുന്നത്. ലൈംഗികതാത്പര്യങ്ങള്ക്കു വഴങ്ങാത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ പട്ടിണിക്കിടുന്നതുപോലുള്ള ക്രൂരതകളുമുണ്ട്. സിനിമാ ചിത്രീകരണസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കു പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യംപോലും നിഷേധിക്കപ്പെടുന്നു. അഭിനയിക്കാന്‍ അവസരം തേടുന്നവരോടു വാട്സ്ആപ് മുഖേന നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുന്നു. യുവനടന്മാരില് ഉള്‍പ്പെടെ ലഹരി പിടിമുറുക്കുന്നതായും അതേത്തുടര്‍ന്നുള്ള ലൈംഗികാതിക്രമങ്ങള്‍ പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ സംഭവത്തേത്തുടര്ന്നാണു മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായി മൂന്നംഗസമിതിയെ നിയോഗിച്ചത്. 2019 ഡിസംബര്‍ 31-ന് കമ്മിറ്റി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലയാള സിനിമയില്‍ തമ്പ്രാന്വാഴ്ചയാണുള്ളതെന്നും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കൊച്ചി അതിക്രമത്തിനു പിന്നില്‍ സിനിമയിലെ ഉന്നതനാണെന്നു മൊഴി നല്‍കിയവരുണ്ട്.
15 പേരടങ്ങുന്ന മാഫിയ പവര്ഗ്രൂപ്പാണു സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്നത്. സിനിമയില്‍ അവസരം ലഭിക്കാനുള്ള ''വിട്ടുവീഴ്ച''യായാണു ലൈംഗികചൂഷണം വിശേഷിപ്പിക്കപ്പെടുന്നത്. പലരും മരണഭീതി മൂലമാണു പരാതിപ്പെടാത്തത്. ലൈംഗികചൂഷണത്തിന്റെ അനുഭവങ്ങള്‍ കേട്ട് കമ്മിറ്റി അംഗങ്ങള്‍ ഞെട്ടിയെന്നു റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.






