
മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകളോടുള്ള വിവേചനത്തിന്റെയും ചൂഷണത്തിന്റെയും ലൈംഗികാതിക്രമങ്ങളുടെയും തുറന്നെഴുത്തുമായി ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പല നടിമാരും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നുണ്ട്. സ്ത്രീകള്‍ക്ക് വേണ്ട രീതിയിലുള്ള വേതനം ലഭിക്കുന്നില്ല എന്നുള്ള പരാതികളും പലരും തുറന്നു പറയുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ എല്ലാ അഭിനേതാക്കള്‍ക്കും സിനിമയില്‍ തുല്യപ്രതിഫലം നല്‍കണമെന്ന ആവശ്യം പ്രാവർത്തികമാക്കാൻ സാധിക്കില്ലെന്ന് പറയുകയാണ് നടി ഇനിയ. സിനിമയ്ക്ക് ഒരു എത്തിക്സുണ്ടെന്നും അതിനെക്കുറിച്ച് ചെറിയ ബോധമുളളതുകൊണ്ടാണ് കാര്യങ്ങള്‍ മനസിലാകുന്നതെന്നും താരം പറഞ്ഞു.
‘‘ഒരു ചിത്രത്തില്‍ താരങ്ങളെ കാസ്റ്റ് ചെയ്യുന്നത് അവരുടെ മാർക്കറ്റ് വാല്യു അനുസരിച്ചാണ്. ചിത്രം റിലീസ് ചെയ്താല്‍ എത്രത്തോളം ആ താരത്തിന് സിനിമയിലേക്ക് ലാഭം കൊണ്ടുവരാൻ സാധിക്കും എന്നതനുസരിച്ചാണ്. അതൊരു നായകനോ നായികയോ ആയേക്കാം. ഇപ്പോള്‍ ഒരു നായികാ പ്രാധാന്യമുളള ചിത്രമാണെങ്കില്‍ അതില്‍ നായികയെ തിരഞ്ഞെടുക്കുന്നത് അവർക്ക് എത്രത്തോളം ലാഭമുണ്ടാക്കാൻ സാധിക്കും എന്നതനുസരിച്ചായിരിക്കും.
ഒരു സ്ത്രി അഭിനേതാവിന് പുരുഷൻമാർക്ക് ലഭിക്കുന്നതുപോലുളള പ്രതിഫലം കിട്ടണമെങ്കില്‍ അത്രയും കഴിവുണ്ടായിരിക്കണം. ഇപ്പോള്‍ നായികാ പ്രധാന്യമുളള ചിത്രത്തില്‍ നായകൻമാർ വാങ്ങുന്നതിന് തുല്യമായ പ്രതിഫലം വാങ്ങാം. പക്ഷെ അഭിനയിക്കുന്ന എല്ലാ സിനിമകളിലും തുല്യപ്രതിഫലം ആവശ്യപ്പെട്ടാല്‍ കിട്ടണമെന്ന് വരില്ല. ഓരോ അഭിനേതാവിന്റെയും ഷെഡ്യൂളുകള്‍, കഥാപാത്രത്തിന്റെ പ്രാധാന്യം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സിനിമയില്‍ പ്രതിഫലം നിശ്ചയിക്കുന്നത്. അല്ലാതെ എല്ലാവർക്കും സിനിമയില്‍ തുല്യ പ്രതിഫലം കിട്ടണമെന്ന് പറഞ്ഞാല്‍ അത് പ്രാവർത്തികമാക്കാൻ സാധിക്കില്ല. അഭിനയം കൂടാതെ സിനിമയുടെ നിർമാണവും കൂടി ശ്രദ്ധിക്കുന്ന ഒരാളായതുകൊണ്ട് അതിന്റെ എത്തിക്സിനെക്കുറിച്ച് ചെറിയ ഒരു ബോധമുണ്ട്...’’ ഇനിയ പറഞ്ഞു. പുതിയ ചിത്രമായ ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലായിരുന്നു ഇനിയയുടെ പ്രതികരിച്ചത്.






