
ന്യൂഡല്‍ഹി : ന്യൂസിലാന്‍ഡിനെതിരെയുളള രണ്ടാം ടെസ്റ്റ് മത്സരത്തില്‍ മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ ഇറങ്ങുമെന്ന് സൂചന നല്കി ടീം പുണെയിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിലെ പ്രകടനം തീർത്തും മോശമാണെങ്കിലും കൂടി രണ്ടാം ഇന്നിങ്സിൽ ഒട്ടുമിക്ക താരങ്ങളും ഫോമിലേക്ക് തിരിച്ചു വന്നിരുന്നു. എന്നാൽ ചില താരങ്ങൾ അപ്പോഴും അവസരത്തിനൊത്തുയരാതെ മങ്ങിയ പ്രകടനം കാഴ്ച്ച വെച്ചു. ഈ താരങ്ങൾക്ക് പകരം അവസരം കാത്ത് ബെഞ്ചിലിരിക്കുന്ന പ്രതിഭകള്‍ക്ക് ടീമിൽ സ്ഥാനം നൽകാൻ ടീം മാനേജ്മെന്റ് തയ്യറാകുമെന്നാണ് സൂചന.
പ്രധാനമായും മൂന്ന് മാറ്റങ്ങൾക്കാണ് ഗൗതം ഗംഭീർ തയ്യാറാവുക. രണ്ട് ഇന്നിങ്സിലും നിറം മങ്ങിയ കെ എൽ രാഹുലിനെയാകും അതിൽ ആദ്യത്തേത്.കെ എല്‍ രാഹുലിന് പകരം ഗില്ലിനെ കൊണ്ട് വരുന്നതാവും ആദ്യ ടെസ്റ്റില്‍ പരിക്കിനെത്തുടര്‍ന്ന് ശുഭ്മാൻ ഗില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഫിറ്റ്നസ് വീണ്ടെടുത്ത താരം രണ്ടാം ടെസ്റ്റ് കളിച്ചേക്കും.
രവീന്ദ്ര ജഡേജക്ക് പകരം അക്ഷര്‍ പട്ടേലിനെ കൊണ്ട് വരാനുള്ള സാധ്യതയാണ് മറ്റൊന്ന്. ബൗൾ കൊണ്ടും ബാറ്റ് കൊണ്ടും കാര്യമായ സംഭാവനകൾ നൽകാൻ കഴിയാതിരുന്ന ജഡേജയ്ക്ക് പകരം കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗിക്കുന്ന അക്സർ പട്ടേലിനെയാവും ഇന്ത്യ ആദ്യം പരിഗണിക്കുക.
ഇതിന് പുറമെ പേസർമാരെ തുണയ്ക്കുന്ന പന്തിൽ മൂന്നാം പേസറായി ഒരു ബൗളറെ കൂടി കൊണ്ട് വരാനും സാധ്യതയുണ്ട്. ബുംറയ്ക്കും സിറാജിനുമൊപ്പം ഷമിയില്ലാത്തതും റൺസ് പ്രതിരോധിക്കുന്നതിനിടയിൽ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു. അങ്ങനെയെങ്കിൽ ആകാശ് ദീപിനാവും നറുക്ക് വീഴുക. കുൽദീപ് യാദവ് പുറത്തിരിക്കേണ്ടിയും വരും.
ന്യൂസിലാൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങൾ മാറ്റി നിർത്തിയാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കടക്കാൻ ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഓസീസിനെതിരെ അവരുടെ മണ്ണിലുള്ള ടെസ്റ്റ് പരമ്പര മാത്രമാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കെത്താൻ മൂന്ന് ജയം കൂടി ഇന്ത്യൻ ടീമിന് അനിവാര്യമായിരിക്കെ ഇനിയുള്ള മത്സരങ്ങളിൽ ജയിക്കുക ഇന്ത്യയ്ക്ക് അനിവാര്യമാണ്.അത് കൊണ്ട് തന്നെ സ്വന്തം മണ്ണിൽ രണ്ട് വിജയം സ്വന്തമാക്കി നില ഭദ്രമാക്കുക എന്നതാവും രോഹിതിന്റെയും സംഘത്തിന്റെയും ലക്ഷ്യം.






