
ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ‘സൂര്യ’ യുടെ തുടക്കം കുറിച്ച,ഇന്നും അമരക്കാരനായി നിലനില്‍ക്കുന്ന സംവിധായകനും എഴുത്തുകാരനും പ്രഭാഷകനുമാണ് പ്രഗല്ഭനാണ് സൂര്യ കൃഷ്ണമൂര്‍ത്തി. മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ഉപജ്ഞാതാവായ സൂര്യ കൃഷ്ണമൂര്‍ത്തി നാലു സംസ്ഥാനങ്ങളുടെ ഉയർന്ന പുരസ്കാരങ്ങൾ ലഭിച്ച ഏക കലാകാരൻ കൂടിയാണ്. എ.പി.ജെ അബ്ദുൾ കലാമിന്റെ കീഴിൽ ISRO യിൽ 27 വർഷം സീനിയർ സയന്റിസ്റ്റായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തി നടത്തുന്ന സൂര്യ ഫെസ്റ്റിവലില്‍ ലോകത്തിലെ മിക്ക കലാകാരന്മാരും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാറുണ്ട്.
സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും എപ്പോഴും തുറന്നു പറയാറുള്ള സൂര്യ, തന്റെ സ്വകാര്യ ജീവിതവും പലര്‍ക്കും മാതൃകയാക്കേണ്ട ഒന്നാക്കി മാറ്റിയിട്ടുണ്ട്.
തന്റെ മനസ്സിലുള്ള അഭിപ്രായങ്ങള്‍ മുഖം നോക്കാതെ തുറന്നു പറയാറുള്ള കലാകാരന്, ഇപ്പോഴിതാ സിനിമാറ്റിക് ഡാൻസ് നിരോധിക്കേണ്ട ഒന്നാണെന്ന് പറയുകയാണ്. സിനിമാറ്റിക് ഡാൻസ് ഒപിയം പോലെ, അല്ലെങ്കില്‍ കഞ്ചാവോ കള്ളോ പോലെ അത്രയും വൃത്തികെട്ട സാധനമാണെന്നും ഒരു തലമുറയെ തന്നെ ദുഷിപ്പിക്കുന്ന ഒന്നാണ് സിനിമാറ്റിക് ഡാൻസെന്നും സൂര്യ കൃഷ്ണമൂർത്തി പറയുന്നു.
‘‘മുഹമ്മദ് ബഷീർ എന്നൊരു വിദ്യാഭ്യാസ മന്ത്രിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ റൂമില്‍ ചെന്ന് ഞാൻ വിശദീകരിച്ചു കൊടുത്തു. സ്കൂളുകളില്‍ അത് നിരോധിക്കണമെന്നും അല്ലെങ്കില്‍ ന്യൂഡിറ്റി എന്നത് ഒരു കലയായി മാറുമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പെണ്ണുങ്ങളെ ആ രീതിയില്‍ വില്‍ക്കാനുള്ള ശ്രമമുണ്ടാകുമെന്ന് ഞാൻ അന്ന് പറഞ്ഞു.
ഞാൻ അവിടെയിരിക്കുമ്പോള്‍ തന്നെ അദ്ദേഹം സ്കൂളുകളില്‍ സിനിമാറ്റിക് ഡാൻസ് നിരോധിക്കണമെന്ന ഉത്തരവിറക്കി. ആ ഉത്തരവ് ഇപ്പോഴും നിലവിലുണ്ടെങ്കിലും അത്തരം സംഭവങ്ങള്‍ തുടർന്നു കൊണ്ടേയിരിക്കുന്നു.
ഓണത്തിനൊക്കെ ചെയ്യുന്ന ഡാൻസ് ഓണവുമായി ബന്ധപ്പെട്ടതാണോ?. ഇങ്ങനെയുള്ളതല്ലേ ചെയ്യുന്നത്. അത് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്, പെണ്ണുങ്ങളുടെ നഗ്നതയെ വിറ്റ് കാശാക്കുന്നത്. ഒരു പെണ്‍കുട്ടി ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒഡീസിയൊക്കെ ചെയ്യുന്നുവെന്ന് വച്ചോളൂ, അവർ സ്റ്റേജിലേക്ക് വരുമ്പോള്‍ നമ്മള് അറിയാതെ കൈ കൂപ്പി പോകും, ദേവിയുടെ ഒരു രൂപം നമ്മുക്ക് കിട്ടും.
മറ്റേ രീതിയില്‍ വരുമ്പോള്‍ എനിക്ക് വേറെ വികാരങ്ങളാണ് വരുന്നത്. അവർ സ്റ്റേജില്‍ കയറുമ്പോള്‍ എനിക്ക് ദേവിയായി കാണാൻ പറ്റില്ല, വേറെയൊരു വികാരമാണ് മനസില്‍ വരുന്നത്. എന്റർടെയ്ൻമെന്റില് സ്ത്രീകളുടെ നഗ്നത വില്‍ക്കരുത്. സിനിമാറ്റിക് ഡാൻസ് അതാണ്, താളമോ ശ്രുതിയോ ഒന്നുമില്ല. അവാർഡ് നൈറ്റുകള്‍ കണ്ടിട്ടില്ലേ. എല്ലാ ഡാൻസും ഒരുപോലെയായിരിക്കും. നമ്മള് ഇത് പ്രോത്സാഹിപ്പിച്ചാല്‍ വരും തലമുറയെയും ബാധിക്കും.
കൂടിയാട്ടം വച്ചാല്‍ ഒരു പത്ത് പേരില്‍ കൂടുതല്‍ വരില്ല. എന്ന് വച്ച് അതൊരു നല്ല കലയല്ല എന്ന് പറയാൻ പറ്റുമോ. ആള്‍ക്കാരുടെ എണ്ണം നോക്കിയിട്ടാണ് കലാരൂപത്തിന്റെ മൂല്യമെങ്കില്‍ ബിവറേജസ് കോർപ്പറേഷൻ അല്ലേ ഏറ്റവും വലിയ കല. വേദനിപ്പിക്കുന്നതു കൊണ്ടാണ് ഞാനിത് പറയുന്നത്. സ്ത്രീ ബഹുമാനിക്കപ്പെടേണ്ടവളാണ്. ശരീരമല്ല ബുദ്ധിയാണ് ഒരു പെണ്ണിന്റെ ഏറ്റവും വലുതെന്ന് വിശ്വസിക്കുന്ന ഒരു കലാകാരനാണ് ഞാൻ.
ഒരു സ്ത്രീയുടെ നഗ്നത എനിക്കും ഇഷ്ടമാണ്, ഞാനുമൊരു ആണാണ്. മറ്റൊരു സ്ത്രീയുടെ നഗ്നത എല്ലാവർക്കും ഇഷ്ടപ്പെടും. എന്നാല്‍ അത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ഇത് തെറ്റാണ് എന്നാണ് ഞാൻ പറയുന്നത്. പെണ്ണുങ്ങള് നഗ്നമായി ഡാൻസ് ചെയ്യുന്നതിന്റെ പുറകില്‍ പടയണിയും തെയ്യവും കൊണ്ട് വന്ന് നിർത്തുന്നു. അതിനെ നമ്മള് ചോദ്യം ചെയ്യണ്ടേ.
ഒരു ഘോഷയാത്ര നടക്കുമ്പോള്‍, തെയ്യത്തിന്റെ കിരീടത്തിന് പിന്നില്‍, സ്പോണ്‍സറുടെ പേര് കാണിക്കും. എന്തു കൊണ്ടാണ് അവർ അത് ചെയ്യുന്നത്? ഗതികേട് കൊണ്ടാണ് അവർ അത് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ എനിക്കത് അംഗീകരിക്കാൻ പറ്റില്ല. പട്ടിണി കിടന്ന് മരിച്ചാലും തെയ്യത്തിന്റെ മുടിയില്‍ പരസ്യം കൊടുക്കുന്നവൻ കലാകാരനല്ല....’’ സൂര്യ കൃഷ്ണമൂര്‍ത്തി പറയുന്നു.






