
തിരുവനന്തപുരം: പ്രിന്‍സിപ്പിള്‍ ലക്ഷ്മി നായരുടെ മോശം ഭരണത്തിനെതിരെ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം 17-ാം ദിവസത്തില്‍ എത്തി നില്ക്കുമ്പോള്, രാജി വെയ്ക്കാന്‍ തയ്യാറാകാതെ ലക്ഷ്മി നായര്‍. ലോ കോളേജിനും പ്രിന്‍സിപ്പലിനും എതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രിന്‍സിപ്പലിനെതിരെ ഗുരുതരമായ ആരോപണങ്ങളും ക്രമക്കേടുകളും റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന.
കുട്ടികളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുക, ഇന്റേണല്‍ മാര്‍ക്ക് നല്‍കാതിരിക്കുക, ഇയര്‍ ഔട്ട് ആക്കി പൈസ തട്ടുക, പ്രിന്‍സിപ്പലിന്റെ ഹോട്ടലില്‍ ജോലി ചെയ്യിക്കുക, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ദൃശ്യങ്ങള്‍ ആണ്‍കുട്ടികളെ കാണിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ രക്ഷിതാക്കളും പരാതിയുമായി എത്തിയിട്ടുണ്ട്. അന്വേഷണ സമിതി വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ സമരത്തിന് പിന്തുണയുമായി ബിജെപി നേതാവ് വി മുരളീധരന് ലോ കോളേജ് കവാടത്തിന് മുന്നില്‍ ഉപവാസ സമരം തുടരുകയാണ്. കേരളമാകെ താര പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും തന്നെ ആര്‍ക്കും രാജി വെയ്പ്പിക്കാനാവില്ലെന്ന നിലപാടിലാണ് ലക്ഷ്മി നായര്‍. ഇവരുടെ അടുത്ത ബന്ധു സിപിഎമ്മിന്റെ നേതാവ് ആണെന്നുള്ളതാണ് ഈ ധൈര്യത്തിന് പിന്നിലെന്ന് മറ്റു നേതാക്കള്‍ പരസ്യമായി പറഞ്ഞു. എസ്എഫ്ഐയെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും, പ്രിന്‍സിപ്പലുടെ രാജി എന്ന ആവശ്യം മാറ്റണമെന്നും സമ്മര്‍ദ്ധമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.






