
കോട്ടയം: പാട്ടക്കരാറിന്റെ പുറത്തുള്ള കേരളത്തിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നു മന്ത്രി റോഷി അഗസ്റ്റിന്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മന്ത്രി ഐ.പെരിയസാമിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി .
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ തമിഴ്നാട് മന്ത്രി നടത്തിയ പരാമർശ ഖേദകരം ആണ്. ജല നിരപ്പ് 142 അടിവരെ ഉയർത്തുന്നതിനുള്ള സാഹചര്യം മാത്രമാണ് നിലവിലുള്ളത്. സുപ്രീം കോടതിയുടെ പരിഗണയിലിരിക്കുന്ന കേസാണ്. ഓരോ ഘട്ടത്തിലും എത്രയടിവരെ ഉയര്‍ത്താം എന്നത് പരിശോധനയുടെ അടിസ്ഥാനാത്തിലാണ് തീരുമാനിക്കുന്നത്.
പാട്ട ഭൂമിയിലാണ് തേക്കടി ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ട് എന്ന തമിഴ്നാടിന്റെ അവകാശവാദത്തെ തുടർന്നു സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ ഇതു കേരളത്തിന്റെ സ്ഥാലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുൻപുള്ള മുല്ലപ്പെരിയാര്‍ കരാര്‍ പുനപരിശോധിക്കുന്ന തലത്തിലേക്ക് വരെയെത്തിയിട്ടുണ്ടെന്നാണ് കോടതിയുടെ പരാമര്‍ശത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഭരണഘടന നിലവില്‍ വരുന്നതിന് മുന്‍പുള്ള കാരറുകളുടെ സാധുകരണവും സുപ്രീം കോടതി പരിശോധിക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഇത് പ്രതീക്ഷ നല്കുന്ന കാര്യമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്നാടിനോട് കേന്ദ്ര ജലകമ്മീഷന് നിര്‍ദേശിച്ചുട്ടുണ്ട്. വര്‍ഷങ്ങളായി നമ്മള് ഉന്നയിക്കുന്ന ആവശ്യമായിരുന്നു വിദഗ്ധരെ ഉള്‍പ്പെടുത്തി സമഗ്ര പരിശോധന നടത്തണമെന്നത്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് 2014ലാണ് കോടതി കണ്ടെത്തിയത്. എന്നാല്‍ 2018 ലും 2019 ലുമുണ്ടായ പ്രളയവും പ്രളയാനന്തര സാഹചര്യവും കണക്കിലെടുത്ത് 139 അടിയായി നിജപ്പെടുത്തണമെന്ന് കോടതി പറഞ്ഞിരുന്നു. തമിഴ്നാടിന് ജലലഭ്യത ഉറപ്പ് വരുത്തിക്കൊണ്ട് കേരളത്തിന് സുരക്ഷയുറപ്പാക്കുന്നതിനു പുതിയ ഡാം നിര്‍മിക്കുന്നതിന് ആവശ്യമായ ചര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. അതിന് ഡിപിആര്‍ ഉള്‍പ്പടെയുള്ള തയാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.






