
എന്നും എപ്പോഴും വാക്കുകള്‍ കൊണ്ട് വിസ്മയം സൃഷ്ടിച്ച കലാകാരനായിരുന്നു എം.ടി. വാസുദേവന്‍ നായര്‍. വായനക്കാരുടെ മനസ്സിലേക്ക് അക്ഷരങ്ങള്‍ കൊണ്ട് മായികലോകം സൃഷ്ടിച്ച എഴുത്തുകാരന് മലയാളകലാലോകം ഏറെ വേദനയോടെയാണ് വിട പറയുന്നത്. എം.ടിയുടെ നോവലുകളില്‍ എടുത്തു പറയാവുന്ന പലതുണ്ടെങ്കിലും ഏതൊരു വായനക്കാരന്റെയും ഉള്ളില്‍ എന്നും നിറഞ്ഞു നില്ക്കുന്ന ഒന്നാണ് ‘രണ്ടാമൂഴം’. അത് അക്ഷരങ്ങളില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് കാണാന്‍ ആഗ്രഹിച്ച ഒരുപാട് മലയാളികളുണ്ട്.
ഇപ്പോഴിതാ രണ്ടാമൂഴം സിനിമായാക്കാന്‍ എംടി ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അതിന് സാധിക്കാത്തതില്‍ അദ്ദേഹം നിരാശനായിരുന്നുവെന്നും സംവിധായകന് ശ്രീകുമാര്‍ മേനോന് പറയുകയാണ്. കോഴിക്കോട്ടെ എംടിയുടെ വസതിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ശ്രീകുമാര്‍ മേനോനിത് പറഞ്ഞത്.
‘‘സിനിമയുടെ മുടക്ക് മുതല്‍ വന്‍ പ്രതിസന്ധിയായി. ആയിരം കോടിയിലേറെ ചെലവ് വരുന്ന ബിഗ് ബജറ്റ് സിനിമയായിരുന്നു അത്. രണ്ടാമൂഴം സിനിമയാകാത്തതില്‍ എനിക്ക് വിഷമവും കുറ്റബോധവും ഉണ്ട്. രണ്ടാമൂഴം സിനിമയാക്കാന്‍ എനിക്ക് ഇനി കഴിയില്ല, അതിന് യോഗമില്ല.
വളരെ കഴിവുള്ള എത്രയോ സംവിധായകര്‍ നമുക്കിടയിലുണ്ട്. ഇനി അതൊരു സിനിമയായി മാറുക എന്നത് എം.ടി.യുടെ കാലശേഷം അദ്ദേഹത്തിന് നല്കാനാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയായിരികും. രണ്ടാമൂഴം നല്ലൊരു കലാസൃഷ്ടിയായി കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. കോടതി വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചത് അത്തരം ഒരു ധാരണയിലാണ്...’’ ശ്രീകുമാര്‍ മേനോന് പറഞ്ഞു.
2014 ലായിരുന്നു രണ്ടാമൂഴം നോവൽ സിനിമയാക്കാൻ എംടിഎം ശ്രീകുമാർ മേനോൻ കരാർ ഒപ്പുവെച്ചത്. മൂന്നു വർഷത്തിനുള്ളിൽ സിനിമ ചെയ്യുമെന്നായിരുന്നു കരാർ. ഈ കാലാവധി കഴിഞ്ഞ് ഒരു വർഷം കൂടി നൽകിയിട്ടും സിനിമ യാഥാർത്ഥ്യം ആകാത്തതിനെ തുടർന്ന് കരാർ ലംഘനം ആരോപിച്ച് ശ്രീകുമാർ മേനോനെതിരെ എംടി കോടതിയെ സമീപിച്ചിരുന്നു.
ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് പത്തു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലിരിക്കെയാണ് എം.ടിയുടെ വിയോഗം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന് മാധവും സമീപത്തുണ്ടായിരുന്നു.






