
കൊച്ചി: അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് ആവർത്തിച്ച് നിർമാതാക്കളുടെ സംഘടന. സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവു വരുത്താത്തത് വലിയ പ്രതിസന്ധിയാണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിഫലം കുറയ്ക്കുന്നതിന് പകരം കൂട്ടുകയാണ് അഭിനേതാക്കൾ ചെയ്യുന്നതെന്നും സംഘടന വിമർശിച്ചു.
2024 ജനുവരി മുതൽ ഡിസംബർ വരെ തിയേറ്ററുകളിൽ ആകെ 199 പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. 5 പഴയകാല ചിത്രങ്ങൾ റീമാസ്റ്റർ ചെയ്തും റിലീസ് ചെയ്തു. എന്നാൽ സൂപ്പർ ഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ചവച്ചത് വെറും 26 സിനിമകൾ മാത്രമാണ്. ബാക്കിയുള്ളവ തീയേറ്ററുകളിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോയെന്നും സംഘടന വ്യക്തമാക്കി. 24 വർഷങ്ങൾക്ക് ശേഷം റീറിലീസ് ചെയ്ത ദേവദൂതൻ ഭേദപ്പെട്ട കളക്ഷൻ നേടിയിരുന്നു.
ഈ വർഷം 350 കോടി ലാഭവും 700 കോടിയുടെ നഷ്ടവും വ്യവസായത്തിന് ഉണ്ടായി പത്രക്കുറിപ്പിലൂടെയാണ് നിർമ്മാതാക്കളുടെ സംഘടനയുടെ പ്രതികരണം. സിനിമാ മേഖലയിൽ ഈ വർഷം ഉണ്ടായത് 700 കോടി നഷ്ടം എന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. സൂപ്പർ ഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ചവച്ചത് വെറും 26 സിനിമകൾ മാത്രമാണ്. വരും വർഷങ്ങളിൽ സാമ്പത്തിക അച്ചടക്കത്തോടെ മുന്നോട്ടു പോകാൻ എല്ലാവരും നിർമാതാക്കളുമായി സഹകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പത്രക്കുറിപ്പിലൂടെയായിരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ പ്രതികരണം.






