
ബോളിവുഡില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ താരമാണ് കങ്കണ റണാവത്ത്. ബിഗ് സ്ക്രീനില്‍ കങ്കണ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ നിരൂപക പ്രശംസയും കൈയടിയും ഏറെ നേടിയതാണ്. അഭിനയത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും കങ്കണ തന്റെ ജീവിതം അടുത്തിടെ മാറ്റി വച്ചിരുന്നു. ഒരുകാലത്തും വിവാദങ്ങൾക്ക് പഞ്ഞമൊന്നുമില്ലാത്ത താരം രാഷ്ട്രീയത്തിലെ രാജ്ഞി കൂടിയാണെന്ന് തെളിയിച്ചത് ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എം.പിയായി മാറിയിട്ടാണ്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതം പറയുന്ന എമര്‍ജന്‍സി റിലീസിന് ഒരുങ്ങുകയാണ്. ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ എത്തുന്നത് കങ്കണയാണ്. രാജ്യത്തിന് ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികൾ ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 മുതൽ 1977 വരെയുള്ള 21 മാസത്തെ പ്രമേയമാണ് ചിത്രം.
ഇപ്പോഴിതാ സിനിമ കാണാനായി താന്‍ പ്രിയങ്ക ഗാന്ധിയെ ക്ഷണിച്ചുവെന്ന് പറയുകയാണ് കങ്കണ. പാര്‍ലമെന്റില്‍ വച്ച് പ്രിയങ്കയെ കണ്ടപ്പോഴാണ് എമര്‍ജന്‍സി കാണണമെന്നും ചിത്രം ഇഷ്ടപ്പെടുമെന്നും കങ്കണ പറഞ്ഞത്. ‘‘ഞാന്‍ പാര്‍ലമെന്റില്‍ വച്ച് പ്രിയങ്ക ഗാന്ധിയെ കണ്ടു. ഞാന്‍ അവരോട് ആദ്യം പറഞ്ഞത്. നിങ്ങള്‍ എമര്‍ജന്‍സി കാണണം എന്നാണ്. അവര്‍ നല്ല രീതിയിലാണ് പ്രതികരിച്ചത്. ചിലപ്പോള്‍ കണ്ടേക്കും എന്നു പറഞ്ഞു. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രിയങ്കയോട് പറഞ്ഞു.
വളരെ മാന്യതയോടെയാണ് താന്‍ ഇന്ദിര ഗാന്ധിയെ അവതരിപ്പിച്ചത് എന്നാണ് കങ്കണ പറഞ്ഞത്. ചരിത്രപരമായ ഒരു സംഭവത്തിന്റേയും ഒരു വ്യക്തിയുടേയും വളരെ സെന്‍സിറ്റീവും വിവേകപൂര്‍ണ്ണവുമായ ചിത്രീകരണമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ദിര ഗാന്ധിയെ അന്തസ്സോടെ അവതരിപ്പിക്കാന്‍ ഞാന്‍ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്...’’കങ്കണ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരഗാന്ധിയുടെ ഭരണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനുവരി 17നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.






