
അടിമാലി: സംസ്ഥാനത്ത് നെല്‍ക്കൃഷി അന്യംനില്‍ക്കുന്ന സാഹചര്യത്തിലും ആദിവാസി മേഖലയായ കട്ടമുടി പാടശേഖരത്ത് നാളെ കൊയ്ത്തുപാട്ടിന്റെ ഈരടികളുമായി കൊയ്ത്തുത്സവം നടക്കും. ഗ്രാമപഞ്ചായത്തിലെ കട്ടമുടിക്കുടി പാടശേഖരത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആര് കേളു ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ട വിളവെടുപ്പും വേനല്‍ക്കാല പച്ചക്കറിക്കൃഷിയുടെ ആരംഭവും ഹരിത നഗര്‍ പ്രഖ്യാപനവും പരിപാടി യുടെ ഭാഗമായി നടക്കും.
കുഞ്ചിപ്പെട്ടി അരി ബ്രാന്‍ഡ് പൊതു വിപണിയിലേക്കെ ത്തിക്കുന്നതിന്റെ തുടക്കവും മന്ത്രി നിര്‍വഹിക്കും. ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പൂര്‍ണമായും ആദിവാസി വിഭാഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് കട്ടമുടി കുഞ്ചിപെട്ടി. മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ഇവിടെയുള്ളത്. വനത്താല്‍ ചുറ്റപ്പെട്ട ഏകദേശം ഇരുപത് ഏക്കറില്‍ കൂടുതല്‍ വ്യാപിച്ചു കിടക്കുന്ന പാടശേഖരമാണുള്ളത്. ഈ വര്‍ഷം നെല്‍ക്കൃഷി മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. കര്‍ഷകരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ വിപുലമായ വേനല്‍ക്കാല പച്ചക്കറിക്കൃഷി ആരംഭിക്കാനാണ് പാടശേഖരസമിതി ഉദ്ദേശിക്കുന്നത്.
കട്ടമുടിക്കുടി പാടശേഖരസമിതിയും പൊന്കതിര് കൃഷിക്കൂട്ടവും സംയുക്തമായാണ് കൃഷിയിറക്കുന്നത്. അടിമാലി കൃഷിഭവന്റെയും ശാന്തന്‍പാറ കൃഷിവിജ്ഞാന്‍ കേന്ദ്രയുടെയും നേതൃത്വത്തില്‍ പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ്, കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പ്, സലിം അലി ഫൗണ്ടേഷന്, കൃഷി വിജ്ഞാന് കേന്ദ്ര, അടിമാലി ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷന്, കേരള എന്‍.ജി.ഒ യൂണിയന്, വെ ടു വില്ലേജ് ഫാം ടൂറിസം സ്റ്റാര്‍ട്ടപ്പ് തുടങ്ങിയവരുടെ സംയുക്തപ്രവര്‍ത്തനങ്ങളാണ് മേഖലയെ ഹരിത നഗറാക്കി മാറ്റുന്നത്.
കട്ടമുടിക്കുടി പാടശേഖരത്തില്‍ വിളഞ്ഞ നെല്ല് ഇനിമുതല്‍ കുഞ്ചിപ്പെട്ടി അരി എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തും. ആദ്യ പായ്ക്കറ്റ് പരിപാടിയില്‍ മന്ത്രി ഒ.ആര്. കേളു ഏറ്റുവാങ്ങും. പൂര്‍ണമായും വനത്താല്‍ ചുറ്റപ്പെട്ട പാടശേഖരത്തില്‍ വിളഞ്ഞ നെല്ല് ഈ വര്‍ഷം മുതല്‍ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിനാണ് ശ്രമം. വ്യാവസായിക അടിസ്ഥാനത്തില്‍ നെല്ല് സംസ്കരിക്കുന്നതിനുള്ള പദ്ധതി ഉടന്‍ ആരംഭിക്കും. ഇതോടൊപ്പം ഉത്തരവാദിത്ത ഫാം ടൂറിസം പദ്ധതികള്‍ കൂടി നടപ്പിലാക്കുന്നതിനുള്ള ആലോചനയിലാണ് പാടശേഖരസമിതി.






