
ശ്രീദേവിഉണ്ണി മകള്‍ക്കായുള്ള സ്മരണാഞ്ജലി അര്‍പ്പിച്ചു, നൃത്തത്തിലൂടെ... മോനിഷയെന്ന അനുഗ്രഹീത കലാകാരിയെ വിധി തട്ടിയെടുത്തെങ്കിലും തന്റെ ജീവിത്തിലൂടെ അവളുടെ ഓര്‍മകളെ ഇന്നും മരണമില്ലാതെ നിലനിര്‍ത്തുകയാണ് ഈ അമ്മ...
വാര്‍ധക്യത്തെയും ഒറ്റപ്പെടലിനേയും വെറുത്തുപോകുന്നവരാണ് മിക്കവരും. പക്ഷേ ഈ അമ്മ അതില്‍നിന്നൊക്കെ വ്യത്യസ്തയാണ്. ഒരു പുഞ്ചിരി സമ്മാനിച്ചെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിലും സ്വന്തം ജീവിതത്തിലും സന്തോഷം നിറയ്ക്കണം എന്നതാണവരുടെ കാഴ്ചപ്പാട്.
ഒരു നിശാഗന്ധിപൂവുപോലെ മലയാളികളുടെ ഹൃദയത്തില്‍ സുഗന്ധം നിറച്ചുകടന്നുപോയ മോനിഷയെ നമ്മളി ന്നും ഓര്‍ക്കുന്നത് ശ്രീദേവി എന്ന അമ്മയിലൂടെയാണ്. മകളുടെ ഓര്‍മകളില്‍ ഓരോ നിമിഷവും ജീവിക്കുന്ന ഒരമ്മയുടെ ജീവിതത്തിലേക്ക്... ഒപ്പം സിനിമയെയും നൃത്തത്തെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു കലാകാരിയുടെ ജീവിത്തിലേക്കും...
മോനിഷയ്ക്കായി ഒരു നൃത്ത ശില്‍പ്പം അവതരിപ്പിച്ചല്ലോ?
സൂര്യഫെസ്റ്റിവെലില്ലാണ് അമ്മ-മകള്‍ ബന്ധത്തിന്റെ വൈകാരിക ഭാവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മണ്ഡോദരി സീത എന്ന മോഹിനിയാട്ടം അവതരിപ്പിച്ചത്. എല്ലാ വര്‍ഷവും അവളുടെ ഓര്മ ദിവസം നൃത്തവുമായി ബന്ധപ്പെട്ട് പ്രോഗ്രാമുകള്‍ ചെയ്യാറുണ്ട്.രാമായണത്തില്‍നിന്ന് ചിട്ടപ്പെടുത്തിയ നൃത്തരൂപം ഞാനും സഹോദരപുത്രിയും ചേര്‍ന്നാണ് അവതരിപ്പിച്ചത്.
അരങ്ങില്‍ നില്‍ക്കെ മനസു നിറയെ മോനിഷയായിരുന്നു. എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എനിക്കവളോടുള്ള എല്ലാ സ്നേഹവും ആ നിമിഷങ്ങളില്‍ അവിടമാകെ നിറഞ്ഞു നിന്നു എന്നാണ് വിശ്വാസം.
നൃത്തത്തോട് ചെറുപ്പത്തിലേ ഇഷ്ടമുണ്ടായിരുന്നോ?
എന്റെ സഹോദരങ്ങളെല്ലാം കലാകാരന്മാരാണ്. ഇന്‍സ്ട്രമെന്‍സ് ഒക്കെ വായിക്കും. സഹോദരിമാര്‍ നൃത്തവും പാട്ടും ഒക്കെ അഭ്യസിച്ചിരുന്നു. അമ്മ നിമിഷകവിയായിരുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പിലൊക്കെ എഴുതിയിരുന്നു.
അച്ഛന് നാടകമെഴുതുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. കലയും കലാകാരന്മാരും ഒക്കെ നിറഞ്ഞ അന്തരീക്ഷമായിരുന്നു ജനിച്ചുവീണ പ്പോള്‍ മുതല്‍ ഞാന്‍ കാണുന്നത്.
പ്രത്യേകിച്ച് വേദികള്‍ ഒന്നും വേണ്ട. വീടുതന്നെ ഒരു സ്കൂളായിരുന്നു. വലു തായപ്പോള്‍ മാഷുമാര് വീട്ടില്‍വന്ന് പഠി പ്പിച്ചു. അതൊരു കാലമായിരുന്നു. എന്റെ മനസില്‍ ഇപ്പോഴും ഞാന്‍ ആദ്യമായി ചെയ്ത നൃത്തത്തിന്റെ വരികളുണ്ട്...
ആനത്തലയോളം വെണ്ണതരാമെടാ...
ആനന്ദ ശ്രീകൃഷ്ണ ഓടിവാടാ...
ചെറിയപ്രായത്തിലേ വിവാഹ ജീവിതത്തിലേക്ക് കടന്നല്ലോ?
ജാതകദോഷം ഉണ്ടായിരുന്നു. 19-ാം വയ സില് വിവാഹം കഴിഞ്ഞില്ലെങ്കില്‍ പിന്നെ 36-ാം വയസിലേ വിവാഹയോഗം ഉള്ളൂ. എത്ര പുരോഗമനവാദികളാണെങ്കിലും മാതാപിതാക്കള്‍ക്ക് അവിടെ ടെന്‍ഷന്‍ തുടങ്ങിയില്ലേ? എനിക്ക് താഴെയുള്ള കുട്ടികളുടെ ഭാവി നോക്കണമല്ലോ. അമ്മയ്ക്കാ യിരുന്നു കൂടുതല്‍ ടെന്‍ഷന്‍. ആ പ്രായ ത്തില്‍ എന്നെ വിവാഹം കഴിച്ചുവിടാന്‍ അച്ഛന് താല്പര്യമില്ലായിരുന്നു.
ഞാന്‍ ബി.എ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. അക്കാലത്ത് ഞങ്ങള്‍ക്ക് സ്കൂളും മറ്റ് സ്ഥാപനങ്ങളും ഒക്കെയുണ്ട്. അതൊക്കെ നടത്തേണ്ടത് ഞാനാണെന്നായിരുന്നു അച്ഛന്റെ കണക്കുകൂട്ടല്‍.
എന്റെ അതേ ജാതകദോഷം ഉണ്ടായിരുന്ന ആളാണ് ഉണ്ണിയേട്ടനും. അപ്പോ അരവും അരവും കിന്നരമായില്ലേ? ഉണ്ണിയേട്ടന്റെ ആലോചന വരുന്നത് ആ സമയത്താണ്. ഞങ്ങള്‍ എല്ലാ കാര്യത്തിലും ഒരേ ടേസ്റ്റുള്ളവരാണ്.
ഉണ്ണിയേട്ടന് പാട്ട് പാടും. ഡാന്‍സും ഇഷ്ടമാണ്. സന്ധ്യാവിളക്കു തെളിച്ചാല്‍ എന്റെ വീട്ടിലേപോലെതന്നെ ഉണ്ണിയേട്ടന്റെ വീട്ടിലും പാട്ടും നൃത്തവും ഒക്കെയായി അരങ്ങുണരും. അവിടുത്തെ അച്ഛനും അമ്മയ്ക്കും ഇതൊക്കെ വളരെ ഇഷ്ടമായിരുന്നു.
നടിയാവണമെന്ന് ആഗ്രഹം തോന്നിയത് എപ്പോഴാണ്?
നടിയാവണമെന്നുണ്ടായിരുന്നു. മോനിഷയോടൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മഞ്ഞള്‍പ്രസാദവും എന്ന ഗാനരംഗത്തു മോനിഷയുടെ പിറകിലായി കഥകളി കാണാനിരിക്കുന്നവരില്‍ ഒരാളായി.
കുറേ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. നീലത്താമര, എല്‍സമ്മ എന്ന ആ ണ്‍കുട്ടി, ഡയമണ്ട് നെക്ലെയിസ്, ശൃംഗാരവേലന് അങ്ങനെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളും ചെയ്യാന്‍ കഴിഞ്ഞു.
മോനിഷയുടെ ആഗ്രഹമായിരുന്നു ഞാന്‍ അഭിനയിക്കുന്നത്. മോള് പോയി ക്കഴിഞ്ഞ് ഞാന്‍ കുറേകാലം കിടപ്പിലായി. അതൊക്കെ ഭേദപ്പെട്ടുവന്ന സമയത്താണ് വി. കെ. പ്രകാശ് പരസ്യത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്.
ലൊക്കേഷനില്‍ ചെന്നു കോസ്റ്റിയൂം മാറാന്‍ തന്നപ്പോള്‍ മുറിയില്‍ കയറി കതകടച്ച് കുറേ കരഞ്ഞു. കാരണം മോളുടെ കൂടെ എത്രയോ ലൊക്കേഷനില്‍ പോയപ്പോള്‍ അവള്‍ക്കുള്ള കോസ്റ്റിയമൂം എന്റെ കൈകൊണ്ട് വാങ്ങിയാണ് കൊടുത്തിട്ടുള്ളത്.






