
സൂപ്പർതാരം യാഷ് നായകനാകുന്ന അഭിനേത്രി കൂടിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന റിലീസിനായി കാത്തിരിക്കുന്ന ഏറ്റവും പുതിയ സിനിമ ടോക്സിക്കിന്റെ സ്നീക്ക് പീക്ക് ഇന്നലെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ടോക്സിക്കിന്റെ സ്നീക്ക് പീക്ക് വീഡിയോയില്‍ നായകൻ ഒരു സ്ത്രീയുടെ ശരീരത്തില്‍ മദ്യം ഒഴിക്കുന്നതടക്കമുള്ള രംഗങ്ങളുണ്ട്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഇതിനെത്തുടർന്നാണ് ചർച്ചകൾ സജീവമായത്. യഷിന്റെ 19-ാം സിനിമയായ ടോക്സിക് കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.
ട്രെന്‍ഡിംഗില്‍ ഇടം നേടിയ സ്നീക്ക് പീക്ക് മലയാളികള്‍ക്കിടയില്‍ ചർച്ചയായി മാറിയത് നിതിന്‍ രണ്‍ജി പണിക്കർ പങ്കുവെച്ച ഒരു സോഷ്യല്‍മീഡിയ പോസ്റ്റോടെയാണ്. ഗീതു മോഹന്‍ദാസിനേയും ടോക്സിക്ക് സിനിമയുടെ ഗ്ലിംപ്സ് വീഡിയോയേയും പരിഹസിച്ചുള്ളതായിരുന്നു നിതിന്‍ രണ്‍ജി പണിക്കരുടെ കുറിപ്പ്.
ടോക്സിക്കിന്റെ ഗ്ലിംപ്സ് വീഡിയോ ഷെയർ ചെയ്ത് ഗീതുവിന് ആശംസകള്‍ നേർന്ന് ഡബ്ലുസിസിയിലെ അംഗങ്ങളായ റിമ കല്ലിങ്കലും മഞ്ജു വാര്യരും
എത്തിയിരുന്നു. ഗീതുവിന്റെ ആത്മമിത്രങ്ങളില്‍ ഉള്‍പ്പെടുന്ന സംയുക്ത വർമയും രഞ്ജിനി ഹരിദാസും എല്ലാം ടോക്സിക്കിന്റെ ഗ്ലിംപ്സ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പക്ഷെ ഡബ്ലുസിസിയിലെ പ്രധാന അംഗങ്ങളില്‍ ഒരാളായ പാർവതി ഗീതുവിന്റെ സിനിമയുടെ ഗ്ലിംപ്സ് വീഡിയോ ഷെയർ ചെയ്യുകയോ ഗീതുവിന് ആശംസകള്‍ അറിയിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. പാർവതിയുടെ ഫോളോയിങ് ലിസ്റ്റില്‍ പോലും ഗീതു മോഹൻദാസില്ല. മഞ്ജുവും റിമയും സംയുക്തയുമെല്ലാം ഗീതുവിനൊപ്പം നിന്നപ്പോള്‍ ടോക്സിക്കിന്റെ ഗ്ലിംപ്സ് കണ്ടതായി പോലും ഭാവിക്കാതെയുള്ള പാർവതിയുടെ പെരുമാറ്റം പ്രേക്ഷകർക്കിടയിലും ചർച്ചകളാകുന്നുണ്ട്.
ഇപ്പോഴിതാ ചര്‍ച്ചകള്‍ കനക്കുമ്പോള്‍ തന്റെ മുഖത്തിന്റെ പകുതി മാത്രം കാണിച്ചുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് പാര്‍വ്വതി തിരുവോത്ത്. ചിത്രത്തില്‍ ടോയ്സില്‍ ഉപയോഗിക്കുന്ന ആർട്ടിഫിഷല്‍ കണ്ണ് ചുണ്ടില്‍ ഒട്ടിച്ച് ഇരിക്കുന്ന പാര്‍വ്വതിയെ കാണാം. കണ്ണിന്റെ ഇമോജിയാണ് താരം ഈ ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍.
പുതിയ പോസ്റ്റിന് താഴെയും ഗീതു മോഹൻദാസും കസബയും ടോക്സിക്കും സേ ഇറ്റും എല്ലാമായി ബന്ധപ്പെട്ടുള്ള കമന്റുകളാണ് നിറയുന്നത്.
ഗീതു മോഹന്‍ദാസിന്റെയും പാര്‍വ്വതിയുടെയും അടുപ്പമടക്കമാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍. ‘കണ്ടതു പറയും’ എന്നാണ് പാർവതി ഉദ്ദേശിച്ചതെന്നും ഗീതു മോഹൻദാസ് വിഷയത്തിലെ നിലപാടാണ് ഇതെന്നും പലരും കുറിക്കുന്നു. ‘ഞാന്‍ എല്ലാം കാണുന്നുണ്ട്, പക്ഷെ എന്റെ വായില്‍ കൃഷ്ണമണി കുടുങ്ങി എന്നാണോ ഉദ്ദേശിച്ചത്?, കണ്ടതെല്ലാം വിഴുങ്ങി എന്നാണ് പാറു?, ഗീതു ചേച്ചിയും പ്ലേറ്റ് മാറ്റിയ സ്ഥിതിക്ക് ഇനി പാറു ഒറ്റക്ക് നിന്ന് ഫൈറ്റ് ചെയ്യും, ഡബ്ലുസിസിയില്‍ എല്ലാം കോമഡികളാണല്ലോ, ഗീതുചേച്ചി പാരമ്പര്യം കാത്തുസൂക്ഷിച്ചില്ല... അതിർത്തി കടന്നപ്പോള്‍ എല്ലാം മാറി എന്നൊരു ജനസംസാരമുണ്ട്, ശക്തമായ മറുപടി കൊടുക്കണം, റിയല്‍ ലൈഫ് കണ്‍വിൻസിങ് സ്റ്റാർ ഗീതു മോഹൻദാസ്, കണ്ണ് കൊണ്ട് കാണുന്നത് മാത്രം പറയുക... അങ്ങനെയാണോ ഉദ്ദേശിച്ചത്? സേ ഇറ്റ് പാറു എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
മുന്‍പ് മമ്മൂട്ടിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ സിനിമയിലെ സ്ത്രീവിരുദ്ധ രംഗത്തെ 2016 ല്‍ ഒരു ചടങ്ങിനിടയില്‍ പാര്‍വ്വതി വിമര്‍ശിച്ചിരുന്നു. അന്ന് അത് വലിയ വിവാദവും ചർച്ചാ വിഷയവുമായിരുന്നു. വേദിയില്‍ വെച്ച് സിനിമയുടെ പേര് പറയണമെന്ന് പാര്‍വതിയോട് ആവശ്യപ്പെട്ടത് ഗീതു മോഹന്‍ദാസായിരുന്നു.
ഇതെല്ലാം ചേർത്താണ് നിതിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടത്. ‘‘സേ ഇറ്റ് സേ ഇറ്റ് എന്ന് പറഞ്ഞ് ഗിയറുകേറ്റിവിട്ട പുള്ളി പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി...’’എന്നാണ് നിതിൻ പരിഹസിച്ച് കുറിച്ചത്. സോഷ്യല്‍മീഡിയയില്‍ ഗീതു മോഹൻദാസിന്റേത് ഇരട്ടത്താപ്പാണെന്ന തരത്തിലും ചർച്ചകള്‍ നടക്കുന്നുണ്ട്. സമൂഹമാധ്യമത്തിൽ താരം ഗീതു മോഹൻദാസിനെ അൺഫോളോ ചെയ്തതും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്.






