
റൗണ്ട് ടേബിള്‍ അഭിമുഖങ്ങളിപ്പോള് സിനിമാമേഖലയില്‍ തരംഗമായി മാറുന്ന കാലമാണ്. പല ഭാഷകളില്‍ തങ്ങളുടെ മികച്ച കഥാപാത്രങ്ങള്‍ നല്കുന്ന താരങ്ങള്‍ ഒരു വട്ടമേശയ്ക്ക് ചുറ്റുമിരുന്ന് തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും രസകരമായ അനുഭവങ്ങളും പങ്കിടുന്ന ഈ ചാറ്റ് ഷോ പ്രേക്ഷകരും ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ചില റൗണ്ട് ടേബിളുകള്‍ സീരിയസായി സെലിബ്രിറ്റികള്‍ കൈകാര്യം ചെയ്യും, എന്നാല്‍ മറ്റു ചിലപ്പോള്‍ ചിരി നിറയ്ക്കുന്ന ചര്ച്ചകളിലേക്കുമിത് വഴിവയ്ക്കും.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഗലാട്ട പ്ലസ് നടത്തിയ ആക്ടേര്‍സ് റൗണ്ട് ടേബിളിലെ ഒരു അഭിമുഖമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഭരദ്വാജ് രങ്കന് നയിച്ച റൗണ്ട് ടേബിളില്‍ വിജയ് സേതുപതി, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്, അരവിന്ദ് സ്വാമി, വിജയ് വര്‍മ്മ അടക്കമുള്ളവരാണ് പങ്കെടുത്തത്. ഇതില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്.
എങ്ങനെയാണ് റോളുകള്‍ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വിജയ് സേതുപതി. ഇംഗ്ലീഷിലാണ് വിജയ് സേതുപതി സംസാരിച്ച് തുടങ്ങിയത്. എന്നാല്‍ സംസാരത്തിന്റെ ഒരു ഘട്ടത്തില്‍ അടുത്തിരുന്ന അരവിന്ദ് സ്വാമി പ്രകാശ് രാജിനോട് ചില ആംഗ്യങ്ങള്‍ കാണിച്ചു. വളരെ ഗൗരവമായി തുടങ്ങിയ ചർച്ചയ്ക്കിടക്കാണ് അടുത്തിരുന്ന അരവിന്ദ് സ്വാമി പ്രകാശ് രാജിനെ നോക്കി ചിരിക്കുന്നത്. വിജയ് സേതുപതി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അത്. പ്രകാശ് രാജും അത് ആസ്വദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കൂടാതെ രണ്ടു പേരും ചിരിക്കുകയും ചെയ്യുന്നുണ്ട്. ആദ്യമൊക്കെ സംസാരിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവസാനം വിജയ് സേതുപതി തമാശ രൂപത്തില്‍ പ്രതികരിച്ചു. ‘‘ഇയാള്‍ ഇന്റര്‍വ്യൂ കുളമാക്കി തടസ്സപ്പെടുത്തുകയാണ് സർ, ഇയാളെ പുറത്താക്കണം...’’ ഇത് കേള്‍ക്കുന്നതോടെ റൗണ്ട് ടേബിളില്‍ ഉള്ള എല്ലാവരും ചിരിക്കുന്നുണ്ട്.
വൈറലായ ഈ വീഡിയോ ആരാധകരിലും ചിരി പടർത്തി മുന്നേറുകയാണ്. ഗൗരവത്തില്‍ ഒരാള്‍ സെമിനാർ അവതരിപ്പിക്കുമ്പോള്‍ സുഹൃത്തുക്കളുടെ ഭാവം ഇങ്ങനെയായിരിക്കും എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായിരിക്കുന്നത്.
ആക്ടേര്‍സ് റൗണ്ട് ടേബിള്‍ രസകരമായി തന്നെയാണ് മുന്നോട്ട് പോയത്. അടുത്തിടെ പ്രകാശ് രാജ് നല്കുന്ന രാഷ്ട്രീയ അഭിമുഖങ്ങള്‍ താന്‍ ആസ്വദിക്കാറുണ്ടെന്ന് റൗണ്ട് ടേബിളില്‍ വിജയ് സേതുപതി പറഞ്ഞു. മലയാള സിനിമയുടെ മാറുന്ന കാഴ്ചപ്പാട് സംബന്ധിച്ച് ഉണ്ണി മുകുന്ദനും സംസാരിച്ചു. മാര്‍ക്കോയുടെ വിജയത്തെക്കുറിച്ചും ഉണ്ണി മുകുന്ദന് റൗണ്ട് ടേബിളില്‍ സംസാരിച്ചു.
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്ന ഖ്യാതിയാണ് മാർക്കോ സ്വന്തമാക്കിയിരിക്കുന്നത്. ഈ സന്തോഷം ഉണ്ണി മുകുന്ദൻ പ്രേക്ഷകരെ അറിയിച്ചിരുന്നു, ഒപ്പം പുത്തൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.






