
തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് അഭിനയ. മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് ജന്മനാ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത അഭിനയ ഏറെ പ്രയത്നിച്ചാണ് തന്റെ സ്ഥാനം തെന്നിന്ത്യയില്‍ നേടിയെടുത്തത്. മികച്ച കഥാപാത്രങ്ങളും പക്വമായ പെരുമാറ്റവും സ്വതസിദ്ധമായ അഭിനയശൈലിയുമാണ് താരത്തെ മറ്റുള്ള അഭിനേത്രികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. 15 വർഷമായി അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയ സാന്നിധ്യമായ താരം നാടോടികള്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തുടക്കം കുറിച്ചത്.
മലയാളികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു ജോജു ജോര്‍ജ് സംവിധാനം ചെയ്ത ‘പണി’ എന്ന സിനിമയില്‍ അഭിനയ തിളങ്ങിയത്. പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെയാണ് അഭിനയയുടെ കഥാപാത്രത്തെ സ്വീകരിച്ചത്.
ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിനയ. തന്റെ പ്രണയത്തെക്കുറിച്ചും മരിച്ച് പോയ അമ്മയെക്കുറിച്ചുള്ള ഓർമകളും അഭിനയ രംഗത്ത് തന്നെക്കുറിച്ചുള്ള മുൻധാരണകളെക്കുറിച്ചും തമിഴ്നടന്‍ വിശാലിനെക്കുറിച്ചുമൊക്കെ അഭിനയ സംസാരിക്കുന്നുണ്ട്.
‘‘ഞാൻ റിലേഷൻഷിപ്പിലാണ്. എനിക്ക് ബോയ്ഫ്രണ്ടുണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങള്‍. പതിനഞ്ച് വർഷമായി തുടരുന്ന പ്രണയ ബന്ധമാണിതെന്നും അഭിനയ വ്യക്തമാക്കി. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്മെന്റും ഇല്ലാതെ എന്നെ കേള്‍ക്കും. സംസാരിച്ചാണ് ഞങ്ങള്‍ പ്രണയത്തിലാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും അഭിനയ മറുപടി നല്കി. ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല. ഒരുപാട് സമയമുണ്ട്...
സംവിധായകർക്കും സെറ്റിലുള്ളവർക്കുമുള്ള ചോദ്യം ഡെഫ് ആയ ആള്‍ക്ക് എങ്ങനെ ഇത് ചെയ്യാൻ പറ്റുമെന്നാണ്. അവർക്ക് ഇതേക്കുറിച്ച് അവബോധമില്ല. ഞങ്ങള്‍ കുറവുള്ളവരല്ല. ഞങ്ങള്‍ക്കും കഴിവുണ്ട്. ഞാൻ എല്ലാവർക്കും ഒരു ഉദാഹരണമായി അവബോധമുണ്ടാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്...
24 മണിക്കൂറും അമ്മ എന്റെ കൂടെയായിരുന്നു. എപ്പോഴും ഉറങ്ങരുത്, എന്തെങ്കിലും ജോലി ചെയ്യ് എന്ന് പറയും. തമാശകള്‍ പറയും. എനിക്ക് 33 വയസാണ്. ഇത്രയും വർഷങ്ങള്‍ എനിക്ക് നല്ല ഓർമകളാണ് അമ്മ തന്നത്. ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും നീ ഇൻഡിപെൻഡന്റായി നിന്റേതായ പേര് വാങ്ങണമെന്നും ക്ഷമ വേണമെന്നും അമ്മ പറയുമായിരുന്നു. എന്റെ ഏറ്റവും വലിയ സമാധാനം അമ്മ കഷ്ടപ്പെടാതെ ദൈവത്തിനടുത്ത് പോയി എന്നതാണ്. അമ്മയെ ഞാനെപ്പോഴും മിസ് ചെയ്യുന്നു. അത് പറഞ്ഞറിയിക്കാൻ പറ്റില്ല...’’ അഭിനയ പറയുന്നു. കഴിഞ്ഞ വർഷമാണ് താരത്തിന്റെ അമ്മ മരിച്ചത്.
നടൻ വിശാലിനെക്കുറിച്ചും അഭിനയ സംസാരിച്ചു. ‘‘അടുത്തിടെ വേദിയില്‍ വെച്ച് അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നത് കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. ഞാൻ മെസേജ് അയച്ചിരുന്നു. എങ്ങനെയുണ്ടെന്ന് ചോദിച്ചു. വെെറല്‍ പനിയാണെന്ന് പറഞ്ഞു. ഇപ്പോള്‍ ഭേദമായി. വിശാല്‍ വളരെ പോസിറ്റീവായ ആളാണ്. കരുണയുള്ളയാള്. രണ്ട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. സൈൻ ലാംഗ്വേജ് പഠിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്.
എപ്പോഴും ഒരുമിച്ചിരുന്നാണ് ഞങ്ങള്‍ സംസാരിക്കുക. വളരെ അടുത്ത സുഹൃത്താണ്. ഞാനും വിശാലും പ്രണയത്തിലാണെന്ന ഗോസിപ്പ് തെറ്റാണ്. വിശാലെന്നെ പ്രൊപ്പോസ് ചെയ്തു, വിവാഹം ചെയ്യുന്നു എന്നെല്ലാം തെറ്റായ അഭ്യൂഹങ്ങളാണ്. അവരുടെ ഉപജീവനത്തിന് എന്തെങ്കിലും പറയുന്നു എന്ന് കരുതി ഞാൻ വിട്ടു. ഞാനത് കാര്യമാക്കുന്നില്ല...’’ അഭിനയ വ്യക്തമാക്കി.






