
ലഖ്നൗ: ബലാത്സംഗ കേസിൽ കോൺഗ്രസ് എം പി രാകേഷ് റാത്തോർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂരിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോർ നാടകീയമായി അറസ്റ്റിലായത്. 45കാരി നൽകിയ പരാതിയിൽ രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കോൺഗ്രസ് എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.വിവാഹം കഴിക്കാമെന്നും രാഷ്ട്രീയത്തിൽ പദവികൾ നൽകാമെന്നും വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
എഫ്ഐആർ രജിസ്റ്റർ ചെയ്തത് മുതൽ രാകേഷ് റാത്തോർ ഒളിവിലായിരുന്നു. എന്നാൽ, ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും രണ്ടാഴ്ചയ്ക്കുള്ളിൽ സീതാപൂർ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തു. ബലാത്സംഗം (64), ക്രിമിനൽ ഭീഷണി 351 (3), തോക്ക് ഉപയോഗിച്ചുള്ള ഭീഷണി (327) (2) എന്നീ വകുപ്പുകൾ പ്രകാരം സീതാപൂരിലെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനിൽ ജനുവരി 17ന് രാകേഷ് റാത്തോറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
Sitapur, Uttar Pradesh: Congress MP Rakesh Rathore was taken into police custody during a press conference at his residence in connection with a Rape case pic.twitter.com/KlsQtjVhYi
— IANS (@ians_india) January 30, 2025
തനിക്കെതിരായ എഫ്ഐആറിലെ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കാൻ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോറിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് സീതാപൂർ എസ് പി ചക്രേഷ് മിശ്ര പറഞ്ഞു.കൂടുതൽ നിയമനടപടികൾക്കായി രാകേഷ് റാത്തോറിനെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.






