
എണ്‍പതുകളില്‍ അഭിനയ രംഗത്തേയ്ക്ക് എത്തിയ നദിയാ മൊയ്തുവിന്റെ ആദ്യ സിനിമ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടാ’യിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത് മോഹൻലാലും നദിയ മൊയ്തുവും മത്സരിച്ചഭിനയിച്ച സിനിമയാണ് നോക്കെത്താ ദൂരത്ത്. താരത്തിന് 17 വയസ്സുള്ളപ്പോള്‍ അഭിനയിച്ച ആ സിനിമ അവരുടെ കരിയർ തന്നെ മാറ്റിമറിച്ചു. പിന്നീട് ഇങ്ങോട്ട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമടക്കം പല ഭാഷകളിലും താരം നായികയായി തിളങ്ങി നിന്നു.
വെറും മൂന്ന് വർഷക്കാലയളവിനുള്ളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരം വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നത്. ഷിരിഷ് ഗൊഡ്ബെലെയെന്നാണ് നദിയ മൊയ്തുവിന്റെ ഭർത്താവിന്റെ പേര്. രണ്ട് മക്കളും ദമ്പതികള്‍ക്കുണ്ട്. മഞ്ജു വാര്യർ, നസ്രിയ നസീം തുടങ്ങിയ നടിമാരെ പോലെ വൻ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കെയാണ് നദിയ സിനിമാ ലോകം വിടുന്നത്.
പിന്നീട് വർഷങ്ങള്‍ക്ക് ശേഷം തമിഴിലെ എം കുമരൻ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് നാദിയ തിരിച്ചുവരവ് നടത്തിയത്. ചിത്രത്തിന് കേരളത്തിലും വൻ സ്വീകരണമാണ് ലഭിച്ചത്. മലയാളത്തിലടക്കം സിനിമകളില്‍ സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലൂടെയും താരം എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ ആദ്യ സിനിമയായ ‘നോക്കെത്താദൂരത്തു കണ്ണും നട്ട്’ 40 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിടുകയാണ് താരം. ഫാസിലിനൊപ്പമുള്ള ചിത്രത്തിനൊപ്പം നീണ്ട കുറിപ്പും നന്ദിയും പങ്കിട്ടാണ് താരത്തിന്റെ പോസ്റ്റ്.
‘‘എന്റെ ആദ്യ ചിത്രമായ നോക്കെത്താദൂരത്തു കണ്ണും നട്ട് 40 വർഷം ആഘോഷിക്കുന്നു... ഗേർളി മാത്യൂസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്നലെ പോലെ തോന്നുന്നു... ഈ സിനിമ എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു, തലമുറകളായി പ്രേക്ഷകർ ഇപ്പോഴും അതിനെ വിലമതിക്കുന്നത് കാണുന്നത് ശരിക്കും വിനയാന്വിതമാണ്.
മിടുക്കനായ കഥാകൃത്തും സംവിധായകനുമായ ഫാസിൽ സാറിനും, സാങ്കേതിക വിദഗ്ധർക്കും, അണിയറപ്രവർത്തകർക്കും ഹൃദയംഗമമായ നന്ദി - നിങ്ങളുടെ സമർപ്പണവും അഭിനിവേശവുമാണ് ഈ കഥയെ ഏറ്റവും മനോഹരമായ രീതിയിൽ ജീവസുറ്റതാക്കിയത്. പത്മിനി ആന്റി, മോഹൻലാൽ, എന്റെ അത്ഭുതകരമായ സഹതാരങ്ങൾ - അവരുടെ കഴിവും സൗഹൃദവും ഈ സിനിമയെ അവിസ്മരണീയമാക്കി.
ഈ സിനിമയെ കൂടുതൽ മാന്ത്രികവും ശാശ്വതവുമാക്കിയ ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സംഗീതത്തിന് ജെറി അമൽദേവ് സാർ, കെ.എസ്. ചിത്രം, യേശുദാസ് സര് എന്നിവർക്ക് നന്ദി... തീർച്ചയായും, നാല് പതിറ്റാണ്ടുകളായി ഈ സിനിമയെ സജീവമായി നിലനിർത്തിയ പ്രേക്ഷകർക്ക് - ഞാൻ എന്നേക്കും നന്ദിയുള്ളവളാണ്...
കൂടാതെ, ശബ്ദം നൽകിയതിന് ഭാഗ്യലക്ഷ്മിക്കും പ്രത്യേക നന്ദി. ഫാസിൽ സാറിനൊപ്പം ഈ നിമിഷം പകർത്തിയതിന് ഫര്ഹാന് ഫാസിലിനും നന്ദി...
സിനിമയുടെ മാന്ത്രികതയും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകളും ഇതാ....’’ ഫാസിലിനൊപ്പമുള്ള ചിത്രങ്ങളും സിനിമയുടെ പഴയ പോസ്റ്ററുകളും പങ്കിട്ട് നദിയ മൊയ്തു കുറിച്ചു.






