
സൗത്ത് ഇൻഡസ്ട്രിയാണോ നോർത്ത് ആണോ മികച്ചതെന്നുള്ള ചർച്ചകൾ ക്ലിക്ക്ബെയിറ്റിന് വേണ്ടി മാത്രമുള്ളതാണെന്നും അതിൽ ഒരു യാഥാർത്ഥ്യവുമില്ലെന്നും നടി ഹുമ ഖുറേഷി. ഏത് ഇൻഡസ്ട്രിയാണ് മുന്നിൽ നിൽക്കുന്നതെന്ന ചർച്ചയിൽ ഏർപ്പെടുന്നതിന് പകരം സ്ക്വിഡ് ഗെയിം, മണി ഹൈസ്റ്റ്, അവതാർ പോലുള്ള പ്രോജെക്റ്റുകൾ നിർമിക്കാനായി ഇന്ത്യൻ ഇൻഡസ്ട്രി ഒന്നിക്കണമെന്നും ഹുമ ഖുറേഷി പറഞ്ഞു.
ഒരു ദൃശ്യം രാജ്യമെമ്പാടും ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രിയപ്പെട്ടതായി മാറി. രാജ്യത്തിൻ്റെ നാനാഭാഗത്തുനിന്നും കഥാകൃത്തുക്കളെ നാം കണ്ടെത്തേണ്ടതുണ്ട്. ലോകം വളരുന്ന ഈ വേളയിൽ നമ്മുടെ റൂട്ടഡ് ആയ ഏത് ഇന്ത്യൻ കഥയാണ് ആഗോളതലത്തിൽ എടുത്തുകൊണ്ട് പോകേണ്ടത് എന്നാണ് ആലോചിക്കേണ്ടത്. ഇന്ത്യയിൽ നിന്നും ഒരു സ്ക്വിഡ് ഗെയിം പോലെയുള്ള ഷോ എന്തുകൊണ്ട് വരുന്നില്ല? നമ്മുടെ മണി ഹൈസ്റ്റ് എവിടെയാണ്? എന്തുകൊണ്ടാണ് നമുക്ക് അവതാർ പോലെയൊരു സിനിമ നിർമ്മിക്കാൻ കഴിയാത്തത്? ഇതെല്ലം നമ്മൾ ചോദിക്കേണ്ട ചോദ്യങ്ങളാണ്. ഏത് ഇൻഡസ്ട്രിയാണ് മുന്നിൽ നിൽക്കുന്നതെന്ന ചർച്ചയിൽ ഏർപ്പെടുന്നതിന് പകരം മുഴുവൻ ഇൻഡസ്ട്രികളും ഒന്നിച്ച് കൂടി ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം', ഹുമ ഖുറേഷി പറഞ്ഞു.
ഗാങ്സ് ഓഫ് വസേപൂർ എന്ന അനുരാഗ് കശ്യപ് സിനിമയിലൂടെയാണ് ഹുമ ഖുറേഷി സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് നിരവധി ഹിന്ദി, തമിഴ്, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിൽ ഹുമ അഭിനയിച്ചു. വലിമൈ, കാല തുടങ്ങിയ തമിഴ് സിനിമകളിൽ ഹുമ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടി ചിത്രമായ വൈറ്റിലാണ് ഹുമ ഖുറേഷി അഭിനയിച്ചത്.






