
മലയാള സിനിമയില്‍ ഒരു കാലത്ത് തരംഗമായി മാറിയ അഭിനേത്രിയാണ് നദിയാ മൊയ്തു. താരത്തിന്റെ അഭിനയം മാത്രമല്ല ഹെയര്‍സ്റ്റൈലും ഔട്ട്ഫിറ്റുകളുമടക്കം ആ കാലത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ ട്രെന്‍ഡിംഗായിരുന്നു. ഫാസില്‍ ചിത്രമായ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച താരം, അതിലെ ഗേളി മാത്യൂ എന്ന കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു. ആ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും നദിയ സ്വന്തമാക്കി. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി പിന്നീട് തെന്നിന്തയിലെ നിരവധി സിനിമകളില്‍ നദിയ തിളങ്ങി. കരിയറിന്റെ പീക്ക് ടൈമില്‍ തന്നെയാണ് നദിയ വിവാഹം ചെയ്തതും അമേരിക്കയിലേക്ക് താമസം മാറിയതും. പത്ത് വർഷങ്ങള്‍ക്ക് ശേഷമാണ് എം. രാജ സംവിധാനം ചെയ്ത എം. കുമരന് സണ്‍ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ നദിയ വീണ്ടും സിനിമയിലേക്ക് മടങ്ങി വരുന്നത്.
ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം അന്ന് സിനിമയിലേക്ക് എങ്ങനെയാണ് മടങ്ങിയെത്തിയതെന്ന് പറയുകയാണ് നദിയ. താന്‍ സിനിമയിലേക്ക് ഇനി വരുമോയെന്ന് പോലും അറിയാത്ത സമയമായിരുന്നു എം. കുമരന് സണ്‍ ഓഫ് മഹാലക്ഷ്മിയില്‍ എത്തുന്നത് എന്നും സംവിധായകന് എം. രാജയ്ക്ക് തന്നോട് ആ കഥാപാത്രത്തെ കുറിച്ച് പറയാന്‍ പേടിയായിരുന്നെന്നും അടി കിട്ടുമോയെന്ന് പോലും അദ്ദേഹം പേടിച്ചിരുന്നുവെന്നും താരം പറയുന്നു.
‘‘സത്യത്തില്‍ ഇനി സിനിമയിലേക്ക് വരുമോയെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. മുപ്പത് കൊല്ലം മുമ്പുള്ള കാര്യമാണ് നമ്മള് ഇപ്പോള്‍ സംസാരിക്കുന്നത്. അന്ന് കല്യാണംകഴിഞ്ഞതും നേരെ അമേരിക്കയ്ക്ക് പോയി.
ശേഷം അവിടുന്ന് വന്നിട്ട് ഒരു പടം ചെയ്യുമെന്ന് കരുതിയിരുന്നില്ല. അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടേ ഇല്ലായിരുന്നു എന്നുവേണം പറയാന്‍. കല്യാണം കഴിക്കണമെന്ന് ഉണ്ടായിരുന്നു, അതുകൊണ്ട് കല്യാണം കഴിച്ചു.
ശേഷം ആ ജീവിതത്തില്‍ മാത്രമായിരുന്നു ഞാന്‍ ഫോക്കസ് ചെയ്തിരുന്നത്. ഇടക്ക് പടങ്ങള്‍ വന്നിരുന്നു. ഒന്നുരണ്ട് പടങ്ങള്‍ ഞാന്‍ ചെയ്തിരുന്നു. 1994 ല്‍ ജയറാമിന്റെ കൂടെ വധു ഡോക്ടറാണ് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അവസാനം ചെയ്തത് ഒരു ഹീറോയിന് പ്രാധാന്യമുള്ള സിനിമ തന്നെയായിരുന്നു.
സംവിധായകന് രാജയാണ് എന്നോട് എം. കുമരന് സണ്‍ ഓഫ് മഹാലക്ഷ്മിയുടെ കാര്യം ആദ്യം പറയുന്നത്. അതില്‍ നായകന്റെ അമ്മ വേഷമാണ് ചെയ്യേണ്ടത്. രാജയ്ക്ക് എന്നോട് ആ കഥാപാത്രത്തെ കുറിച്ച് പറയാന്‍ പേടിയായിരുന്നു.
അടി കിട്ടുമോയെന്ന് പോലും അദ്ദേഹം പേടിച്ചിരുന്നു. ആ സമയത്ത് ഞാന്‍ എന്റെ ഇരുപതുകളില്‍ അല്ലെന്ന് എനിക്ക് അറിയാമായിരുന്നു. സമയം അനുസരിച്ച് നമ്മളും മാറണമല്ലോ. അതുകൊണ്ട് ആ സിനിമ കുഴപ്പമില്ലെന്ന് ഞാന്‍ ഓര്‍ത്തു.
പിന്നെ ആ കഥാപാത്രവും വളരെ നല്ലതായിരുന്നു. വളരെ സ്ട്രോങ്ങായിരുന്നു. വളരെ പോസിറ്റീവായ കഥാപാത്രവുമായിരുന്നു...’’ നദിയ മൊയ്തു പറയുന്നു.






