
ബെയ്റൂട്ട്: പശ്ചിമേഷ്യയില്‍ അശാന്തി തുടര്‍ന്ന് ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം. ഇറാനെ പിന്തുണച്ച് ഇസ്രായേലിലേക്ക് ഹിസ്ബുള്ള മിസൈല്‍ അയച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ആക്രമണം. കനത്ത ഷെല്ലാക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലും ലെബനന് നേെര ആക്രമണം തൊടുത്തത്. ബെയ്റൂട്ടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഹിസ്ബുള്ളയുടെ നേതാക്കളും ഓഫീസുമൊക്കെ സ്ഥിതി ചെയ്യുന്ന മേഖലയില്‍ വ്യാപക ആക്രമണം നടത്തി. ഹമാസിന്റെ പ്രധാന നേതാക്കളെയെല്ലാം വധിച്ചതായും വിവരമുണ്ട്.
2024 നവംബറിലെ വെടിനിര്‍ത്തലിന് ശേഷമുള്ള ആദ്യത്തെ വലിയ ആക്രമണമായി ഹിസ്ബുള്ള വടക്കന്‍ ഇസ്രായേലിലേക്ക് വലിയ റോക്കറ്റ് തിരമാലകള്‍ തൊടുത്തുവിട്ടു. അതിര്‍ത്തിക്കടുത്തുള്ള നിരവധി പ്രദേശങ്ങളില്‍ റോക്കറ്റുകള്‍ പതിച്ചു, മേഖലയിലുടനീളം വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ഹൈഫ പ്രദേശത്ത് കുറഞ്ഞത് ആറ് റോക്കറ്റുകളെങ്കിലും പതിച്ചു. ലെബനനില്‍ നിന്നാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്നും 'പ്രത്യേകിച്ച് കഠിനമായ പ്രതികരണം' വാഗ്ദാനം ചെയ്തതായും ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലേക്ക് നടത്തിയ വെടിവയ്പ്പിന് മറുപടിയായി ലെബനനിലുടനീളമുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പറഞ്ഞു. 'വടക്കന്‍ ഇസ്രായേലിന് നേരെയുണ്ടായ വെടിവയ്പ്പിന് മറുപടിയായി, ലെബനനിലുടനീളമുള്ള ഹിസ്ബുള്ള ലക്ഷ്യങ്ങളില്‍ ഐഡിഎഫ് ആക്രമണം നടത്തുകയാണ്. ഇറാനിയന്‍ ഭരണകൂടത്തിനുവേണ്ടി ഹിസ്ബുള്ള പ്രവര്‍ത്തിക്കുന്നു, ഇസ്രായേലി സിവിലിയന്മാര്ക്കെതിരെ വെടിയുതിര്‍ക്കുകയും ലെബനന് നാശം വരുത്തുകയും ചെയ്യുന്നു.
ഓപ്പറേഷന് 'റോറിംഗ് ലയണ്‍' എന്നതിന്റെ ഭാഗമായി അത്തരമൊരു സാഹചര്യത്തിന് ഐഡിഎഫ് സൈനികര്‍ തയ്യാറെടുത്തിട്ടുണ്ട്, കൂടാതെ എല്ലാ മുന്നണികളിലുമുള്ള ഒരു സാഹചര്യത്തിനും തയ്യാറാണ്,' ഐഡിഎഫ് എക്സില്‍ പോസ്റ്റ് ചെയ്തു. സൈപ്രസിലും ഇറാന് ആക്രമണം നടത്തി. ബ്രിട്ടീഷ് സൈനിക താവളമുള്ള ഇടമാണ് സൈപ്രസ്. ശനിയാഴ്ച അമേരിക്കയും ഇസ്രായേലും ഇറാനുള്ളില്‍ വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷം വര്‍ദ്ധിച്ചത്. സുപ്രീം നേതാവ് അലി ഖമേനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ അമേരിക്ക സഖ്യത്തില്‍ ആക്രമണങ്ങള്‍. അലി ഖമേനി കൊല്ലപ്പെടുകയും ചെയ്തു.
പ്രതികാരമായി, ഇറാന് ഇസ്രായേലിനും യുഎസ് താവളങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെ മിസൈലുകള്‍ വിക്ഷേപിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. ഇറാന് ആണവായുധങ്ങള്‍ ലഭിക്കുന്നത് തടയുക എന്നതാണ് വ്യോമാക്രമണത്തിന്റെ ലക്ഷ്യമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.






