
എറണാകുളം: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന് രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും മാറ്റിനിര്‍ത്തുമെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് വ്യക്തമാക്കി. സമാനമായ മറ്റ് കേസുകളില്‍ സംഘടന സ്വീകരിച്ച അതേ നിലപാടും നടപടിക്രമവും തന്നെയാകും ഈ കേസിലും ഉണ്ടാവുക എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ തീര്‍പ്പുണ്ടാകുന്നത് വരെ ഒരാളെ മാറ്റിനിര്‍ത്തുക എന്നതാണ് ഫെഫ്കയുടെ രീതി എന്ന് ബി ഉണ്ണികൃഷ്ണന് പറഞ്ഞു. ഇതിനായുള്ള നിര്‍ദേശം റൈറ്റേഴ്സ് യൂണിയനും ഡയറക്ടേഴ്സ് യൂണിയനും നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ മീറ്റിംഗ് കൂടി അവര്‍ ഉടന്‍ തീരുമാനമെടുക്കും. അതേസമയം, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഐസിസിയില്‍ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം തൊടുപുഴ പൊലീസ് ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചായിരുന്നു നടപടി. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പുതിയ സിനിമയിലെ നടി നല്കിയ പരാതിയിലാണ് ഈ അറസ്റ്റ്. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് രഞ്ജിത്ത് തന്നെ കാരവനിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചുവെന്നാണ് നടി ആരോപിക്കുന്നത്. പുറത്തേയ്ക്ക് ഓടിയ നടി ഉടന്‍ തന്നെ സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞു. രണ്ട് മാസം മുന്‍പ് കോട്ടയത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് ഈ സംഭവം നടന്നത്.
ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നേരത്തെ ഒരു ബംഗാളി നടിയും യുവാവും രഞ്ജിത്തിനെതിരെ സമാന പരാതികള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ തെളിവില്ലെന്ന് കണ്ട് കോടതി ആ കേസുകള്‍ റദ്ദാക്കുകയായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷവും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് സുധീര്‍ കരമന പ്രതികരിച്ചു.
നിലവില്‍ 14 ദിവസത്തേക്കാണ് രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. എറണാകുളം സബ്ജയിലിലേക്ക് മാറ്റുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും രഞ്ജിത്ത് പ്രതികരിച്ചു. സ്റ്റേഷനില്‍ എത്തിക്കാതെ മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് നേരിട്ട് കൊണ്ടുപോയ പൊലീസിന്റെ തിടുക്കത്തെ അഭിഭാഷകന് വിമര്‍ശിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു ഈ നടപടി. പരാതിയെക്കുറിച്ച് അറിയില്ലെന്ന രഞ്ജിത്തിന്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ലൊക്കേഷനില്‍ ഉണ്ടായിരുന്നവരെയും ഐസിസി അംഗങ്ങളെയും വരുംദിവസങ്ങളില്‍ വിശദമായി ചോദ്യം ചെയ്യും. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.






