
ന്യൂഡല്‍ഹി: പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച പാസാക്കിയ ട്രാന്‍സ്ജെന്‍ഡര്‍ അവകാശസംരക്ഷണ നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ശാരീരികമായി ഉപദ്രവിച്ചാല്‍ കടുത്ത ശിക്ഷയുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലിനാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയത്. ബില്ലിനെ വ്യവസ്ഥകളില്‍ ചിലതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും വിവിധ കമ്യൂണിറ്റികളില്‍ നിന്നും വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ (അവകാശ സംരക്ഷണ) ഭേദഗതി ബില്‍ 2026 നിയമമാകുന്നത്.
സ്വവര്‍ഗ്ഗാനുരാഗികള്‍ വിഭാഗം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ (അവകാശ സംരക്ഷണ) ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുന്നില്ലെന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടെയാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ഒരു വ്യക്തി ട്രാന്സ്ജെന്ഡറാണോ എന്ന് സ്വയം ആവകാശപ്പെടാന്‍ സാധിക്കില്ലെന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയ മറ്റൊരു വ്യവസ്ഥ. ട്രാന്‍സ്ജെന്‍ഡര്‍ പദവി നിര്‍ണ്ണയിക്കാന്‍ ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുള്‍പ്പെട്ട അതോറിറ്റിക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.
കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക് ഭേദഗതി ചെയ്ത നിയമം പ്രാബല്യത്തില്‍ വരും. ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ തള്ളിക്കൊണ്ടാണ് രാജ്യസഭ ശബ്ദ വോട്ടോടെ ബില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സഭ തള്ളിയിരുന്നു.






