
റോഡരികിലൂടെ നടന്നുപോവുകയായിരുന്ന 32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ (ഔറംഗബാദ്) ആണ് അതീവ ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തത്. ഗംഗാപൂർ-ലാസൂർ റോഡിലെ ഷിന്ദേവാഡിയിൽ വെച്ചാണ് 32 വയസ്സുകാരനെ അജ്ഞാത സംഘം ക്രൂരമായി ആക്രമിക്കുകയും ജനനേന്ദ്രിയം അറുത്തെടുക്കുകയും ചെയ്തത്.
ശനിയാഴ്ച രാത്രി 7.30-ഓടെ ഷിന്ദേവാഡിയിലൂടെ പോവുകയായിരുന്നു യുവാവിനെ അക്രമിസംഘം തടഞ്ഞുനിർത്തുകയായിരുന്നു. റോഡരികിലെ ഒരു സ്കൂളിന് സമീപത്തുനിന്ന് ഇയാളെ ബലമായി തട്ടിക്കൊണ്ടുപോയി വിജനമായ പാടത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ശാരീരികമായി വൈകല്യം വരുത്തുകയുമായിരുന്നു.
അതിക്രൂരമായ പീഡനത്തിന് ശേഷം, ഗുരുതരമായി പരിക്കേറ്റ യുവാവിനെ അക്രമികൾ വീണ്ടും റോഡരികിൽ തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഏറെ നേരം സഹായത്തിനായി നിലവിളിച്ച യുവാവിനെ ബന്ധു എത്തിയാണ് രാത്രി 8.30-ഓടെ ഗംഗാപൂർ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവ് നിലവിൽ അതീവ ഗുരുതരാവസ്ഥയിലാണ്.






