
തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ കുടിവെള്ളം മുട്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. വികസന രാഷ്ട്രീയത്തിന് പകരം മതമൗലികവാദത്തെ കൂട്ടുപിടിച്ച് നാടിന്റെ ഭാവി തകര്‍ക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വിജയിച്ച 51 വാര്‍ഡുകളില്‍ ബോധപൂര്‍വ്വം കുടിവെള്ളം മുടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായാണ് ആരോപണം. ഈ വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്നും വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേമത്ത് അപരനെ ഇറക്കാനും ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നു.
പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ശിവന്‍കുട്ടി ഇടപെട്ടു. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ സ്വാധീനം ചെലുത്താന്‍ ശ്രമം നത്തിയെന്നും സുരേഷ് ആരോപിച്ചു. ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ണ്ണായക ശക്തിയായിരിക്കും. സംസ്ഥാനത്ത് ഇത്തവണ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കുമന്ത്രിസഭ വരാനാണ് സാധ്യതയെന്നും സുരേഷ് പ്രവചിച്ചു.
ഭരണരൂപീകരണത്തില് ബിജെപി സഖ്യം നിര്‍ണ്ണായക ശക്തിയാകും. എന്‍ഡിഎ രണ്ടക്ക സംഖ്യയില്‍ സീറ്റുകള്‍ നേടും. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പ്രസക്തി ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ അവസാനിക്കും. സംസ്ഥാനത്തെ പകുതിയിലേറെ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വികസന അജണ്ടയുമായി എന്‍ഡിഎ മുന്നേറുകയാണ്.
പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പിന്നാലെ വരും ദിവസങ്ങളില്‍ കൂടുതല്‍ ദേശീയനേതാക്കള്‍ കേരളത്തില്‍ എത്തും. നിര്‍മ്മല സീതാരാമന്, നിതിന്‍ ഗഡ്കരി, എസ്. ജയശങ്കര്‍, രാജ്നാഥ് സിംഗ് തുടങ്ങിയ ദേശീയ നേതാക്കള്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും. തിരുവനന്തപുരത്ത് റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്നും എസ്. സുരേഷ് കൂട്ടിച്ചേര്‍ത്തു.






