
കോട്ടയം: കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് പിസി ജോർജിനെതിരെ കത്തോലിക്ക കോൺഗ്രസ്. സഭയെ താറടിച്ചു കാണിക്കുന്ന പിസി ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ഇനിയും അത് തുടരാനാണ് ഭാവമെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ പിസി ജോര്‍ജ് നടത്തിയ ആരോപണം അത്യന്തം അപലപനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.രാഷ്ട്രീയ പ്രവര്‍ത്തനം, ആര്‍ക്കെതിരെയും എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് അല്ലെന്നും പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേടാണെന്നും കത്തോലിക്ക കോൺഗ്രസ് അഭിപ്രായപ്പെട്ടു.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞുവെന്നാണ് പി സി ജോര്‍ജ് ആരോപിച്ചത്. മര്യാദ കേടാണ് കാണിച്ചതെന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറയുകയുണ്ടായി.






