
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗാനരചയിതാവാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മലയാളികളുടെ മനസ്സില്‍ എന്നും തങ്ങിനില്ക്കുന്ന ഒട്ടനവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലെത്തിയിട്ട് 40 വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് കൈതപ്രം.
കൈതപ്രം എന്ന സുന്ദരഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന താന്‍, ഭാസ്കരന് മാഷ്, വയലാര്‍, തമ്പി, യൂസഫലി തുടങ്ങിയ മഹാത്മാക്കളുടെ പിന്‍ഗാമിയാണ് എന്നതിലാണ് അഭിമാനിക്കുന്നതെന്നാണ് കൈതപ്രം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
കൈതപ്രം പങ്കുവച്ച കുറിപ്പ് വായിക്കാം:
'' കൈതപ്രം എന്ന സുന്ദരഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഞാൻ, ഭാസ്കരൻ മാഷ്, വയലാർ, തമ്പി, യൂസഫലി തുടങ്ങിയ മഹാത്മാക്കളുടെ പിൻഗാമിയാണ് എന്നതിലാണ് അഭിമാനിക്കുന്നത്. ഗിരീഷ് മുതൽ ഹരിനാരായണൻ വരെയുള്ളവർ ആത്മസുഹൃത്തുക്കളാണ് എന്നതിലും ഞാൻ അഭിമാനിക്കുന്നു. ഭാസ്കരൻ മാഷിന്റെ കാലത്തു തുടങ്ങി പുത്തൻകൂറ്റുകാരുടെ കൂടെവരെ, ദേവദുന്ദുഭി മുതൽ കാട്ടുചെമ്പകം വരെ- ജനങ്ങൾ കയ്യേറ്റ ഗാനങ്ങൾ എഴുതുന്നുവെന്നതിലും അഭിമാനം. ഫാസിൽ മുതൽ എന്റെ മക്കളുടെ പ്രായമുള്ള പുതിയ സംവിധായകർ വരെ എന്റെ ഗാനങ്ങളുടെ ഗുരുക്കന്മാരായി ഞാൻ കണക്കാക്കുന്നു. ജോൺസൺ, രവിയേട്ടൻ, ഔസേപ്പച്ചൻ, മോഹൻ സിതാര തുടങ്ങി ദീപക് ദേവ്, ഹിഷാം, ജേക്സ് ബിജോയ് വരെയുള്ളവരുടെ കൂട്ടായ്മകൾ മുഴുവൻ ഞാൻ ആസ്വദിച്ചു. സ്നേഹത്തോടെ 40 സിനിമാവയസ്സുകാരൻ ''.
കവി, ഗാനരചയിതാവ്, സംഗീതസംവിധായകന്, ഗായകന്, നടന്, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 1986ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ' എന്നെന്നും കണ്ണേട്ടന്റെ' എന്ന ചിത്രത്തിലെ ' ദേവദുന്ദുഭീ സാന്ദ്രലയ' മാണ് കൈതപ്രത്തിന്റെ തൂലികയില്‍ പിറന്ന ആദ്യ ചലച്ചിത്രഗാനം.






