
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്ന് വിവാദ ബില്ലുകള്‍ക്കെതിരേ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഒരു സംസ്‌ഥാനത്തോടും വിവേചനം കാട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനസംഖ്യാടിസ്‌ഥാനത്തില്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ സീറ്റുകള്‍ കുറയുമെന്ന ആശങ്കകള്‍ക്കിടെയാണു മോദിയുടെ വിശദീകരണം. ഞങ്ങള്‍ ഇന്ത്യയെ ഒന്നായിട്ടാണ് കാണുന്നതെന്നും ഭാഗങ്ങളായിട്ടല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
'കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും വടക്ക് മുതല്‍ തെക്ക് വരെയും ഒരു സംസ്‌ഥാനത്തിനും ഒരു അനീതിയും സംഭവിക്കില്ലെന്നു ഞാന്‍ ഉറപ്പു നല്‍കുന്നു.'- പാര്‍ലമെന്റില്‍ മോദി പറഞ്ഞു. 33 ശതമാനം വനിത സംവരണത്തെ മുന്‍കാലങ്ങളില്‍ എതിര്‍ത്തവരോടു രാജ്യത്തെ സ്‌ത്രീകള്‍ ക്ഷമിച്ചിട്ടില്ല. തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു തിരിച്ചടി ലഭിച്ചു. സ്‌ത്രീകള്‍ക്ക് സംവരണം നല്‍കാനുള്ള ഈ സുപ്രധാന അവസരം നമ്മള്‍ നഷ്‌ടപ്പെടുത്തരുത്. ഇതു ദേശീയ താല്‍പ്പര്യമാണ്. രാഷ്ട്രീയ കണ്ണിലൂടെ കാണരുത്.'-മോദി പറഞ്ഞു.
മുന്‍ സര്‍ക്കാരുകള്‍ അവതരിപ്പിച്ച ക്ഷേമ പദ്ധതികള്‍ തന്റെ നേട്ടമായി ഏറ്റെടുക്കുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തെയും അദ്ദേഹം പരിഹസിച്ചു. 'നിങ്ങള്‍ക്ക് ക്രെഡിറ്റ് എടുക്കാം. ആരുടെയെങ്കിലും ഫോട്ടോകള്‍ സഹിതം പരസ്യങ്ങള്‍ നല്‍കാന്‍ ഞാന്‍ തയാറാണ്. വനിതാ സംവരണത്തിന്റെ ക്രെഡിറ്റും നിങ്ങള്‍ക്ക് ഏറ്റെടുക്കാം.
25-30 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പാര്‍ലമെന്റിലും സംസ്‌ഥാന നിയമസഭകളിലും വനിതാ സംവരണം നടപ്പാക്കേണ്ടിയിരുന്നു. അന്നതു നടപ്പിലാക്കിയിരുന്നെങ്കില്‍, ഇന്ന് നമ്മള്‍ ഒരു പക്വതയുള്ള രാജ്യമാകുമായിരുന്നു.'-പ്രധാനമന്ത്രി പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയം നടത്താനും ലോക്‌സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കാനുമുള്ള ഇപ്പോഴത്തെ നിര്‍ദേശം ജനാധിപത്യത്തിനു നേരേയുള്ള ആക്രമണമാണെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. വനിതാ ബില്ലിനൊപ്പം കൂട്ടിച്ചേര്‍ത്ത് ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനാണു സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്തുന്നതടക്കം മൂന്ന് ബില്ലുകളാണ് ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങള്‍ക്കു നേട്ടമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിഷ് ഷാ പറഞ്ഞു. പുനര്‍നിര്‍ണയത്തിനുശേഷം ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങള്‍ക്കും നേട്ടമുണ്ടാകും.
സീറ്റുകളില്‍ 50 ശതമാനം വര്‍ധന ദക്ഷിണേന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് 10 അധികസീറ്റുകള്‍ ലഭിക്കും. അതോടെ കേരളത്തിനുള്ള ലോക്‌സഭാ സീറ്റുകളുടെ എണ്ണം 30 ആകും. തമിഴ്‌നാടിന് 20, തെലങ്കാനയ്‌ക്ക് 9, ആന്ധ്രാപ്രദേശിന് 13 എന്നിങ്ങനെ അധിക സീറ്റുകള്‍ ലഭിക്കും. ഉത്തര്‍പ്രദേശിന് ശേഷം ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ എംപിമാരുള്ള മഹാരാഷ്‌ട്രയ്‌ക്ക് 24 സീറ്റുകള്‍ വര്‍ധിക്കും. മണ്ഡല പുനര്‍നിര്‍ണയം നിലവിലുള്ള നിയമത്തിന് അനുസൃതമാണെന്ന് അമിത് ഷാ പറഞ്ഞു. ബില്‍ അവതരണാനുമതിക്ക് വോട്ടെടുപ്പ് വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. 185 നെതിരേ 251 വോട്ടുകള്‍ക്കാണു ബില്‍ അവതരണത്തിന് അനുമതി നല്‍കിയത്.
ബില്ലിനെതിരേ കനത്ത പ്രതിഷേധമാണു പ്രതിപക്ഷം ഉയര്‍ത്തിയത്. കറുത്ത വസ്‌ത്രമണിഞ്ഞാണു ഡി.എം.കെ. എം.പിമാര്‍ പാര്‍ലമെന്റിലെത്തിയത്. തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍ ബില്ലിന്റെ പകര്‍പ്പ് കത്തിക്കുകയും ചെയ്‌തു. നിലവില്‍ 541 അംഗങ്ങളുള്ള ലോക്‌സഭയില്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 360 അംഗങ്ങള്‍ വേണം. ഭരണകക്ഷിയായ എന്‍.ഡി.എക്ക് 293 അംഗങ്ങളേയുള്ളൂ, ഇത് 67 സീറ്റുകളുടെ കുറവാണ്. രാജ്യസഭയില്‍ 163 ആണ് മാന്ത്രിക സംഖ്യ, എന്‍.ഡി.എയ്‌ക്ക് 142 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 21 സീറ്റുകള്‍ കുറവ്. പ്രതിപക്ഷത്തെ വലിയ കക്ഷികളായ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവ ബില്ലിനോടുള്ള വിയോജിപ്പ് വ്യക്‌തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തുനിന്നും വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, ബി.ആര്‍.എസ്. എന്നീ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണയ്‌ക്കുന്നുണ്ട്.






