
ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 23 മരണം. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറി. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരുക്കേറ്റ 6 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. സ്‌ഫോടനസമയത്ത് മുപ്പതിലധികം ജീവനക്കാര്‍ കമ്പനിയിലുണ്ടായിരുന്നു എന്നാണു വിവരം.
വിരുദുനഗര്‍ കത്തനാര്‍പട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വനജ പടക്ക നിര്‍മാണ ശാലയിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റര്‍ അകലെ വരെ അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടന ശബ്‌ദം കേട്ട ഉടന്‍ ചില ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. വിരുതുനഗറിനു പുറമേ ശിവകാശി, സാത്തൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാസേനാ യൂണിറ്റുകള്‍കൂടി ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പത്തിലധികം മുറികളുള്ള കെട്ടിടത്തിലെ നാല് മുറികള്‍ സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. മുത്തുമാണിക്കം എന്നയാളിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനം സാധാരണ ഞായറാഴ്‌ച പ്രവര്‍ത്തിക്കാറില്ല. എന്നാല്‍, തെരഞ്ഞെടുപ്പു പ്രമാണിച്ച് 23-ാം തീയതി അവധി നല്‍കേണ്ടതിനാല്‍ ഇന്നലെ പ്രവര്‍ത്തിക്കുകയായിരുന്നു എന്നാണ് സൂചന.
ജില്ലാ പോലീസ് മേധാവി സ്‌ഥലം സന്ദര്‍ശിച്ച് സ്‌ഥിതിഗതികള്‍ വിലയിരുത്തി. കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിന്‍ അനുശോചനം അറിയിച്ചു. ദുരന്ത സ്‌ഥലത്തേക്ക് തിരിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കാനും മന്ത്രിമാരായ സാത്തൂര്‍ രാമചന്ദ്രന്‍, തങ്കം തെന്നരശ് എന്നിവര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
കലക്‌ടറെ ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സ്‌റ്റാലിന്‍ സാമൂഹികമാധ്യമത്തിലെ കുറിപ്പില്‍ പറഞ്ഞു.






