
ഇസ്ലാമാബാദ് : മദ്ധ്യേഷ്യയില്‍ കലാപകലുഷിതമായ സാഹചര്യത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കാലാവധി നാളെ അവസാനിക്കും. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്ക് അവസാനിക്കാനിരിക്കെ, ഇസ്ലാമാബാദില്‍ ഇന്നു നടക്കേണ്ട യുഎസ്ഇറാന്‍ രണ്ടാംഘട്ട സമാധാനചര്‍ച്ച നിര്‍ണ്ണായകമാണ്. അതേസമയം തന്നെ ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യവുമാണ്.
ഭീഷണിയുടെ നിഴലിലുള്ള ചര്‍ച്ചകളെ അംഗീകരിക്കാനാവില്ലെന്ന് ഇറാന്റെ നിലപാട്. ഇക്കാര്യം സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഇറാന്റെ ചരക്കുകപ്പലായ ടൗസ്‌ക യുഎസ് പിടിച്ചെടുത്തതോടെയാണ് ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് ഇറാന്‍ കടുപ്പിച്ചത്. യുഎസ് വിലക്ക് മറികടക്കാന്‍ ശ്രമിച്ചതിനാലാണ്ണ് ടൗസ്‌ക യുഎസ് സേന പിടിച്ചതെന്നാണ് അമേരിക്ക പറയുന്നത്.
ഹോര്‍മുസിലെ യുഎസ് നാവികസേനയുടെ ഉപരോധം പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തി ഇറാനെ ചര്‍ച്ചയ്‌ക്കെത്തിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. സമാധാന ചര്‍ച്ചയ്ക്കായി അമേരിക്ക വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിലേക്കു പുറപ്പെട്ടതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം തന്നെ ഇറാനുമായുള്ള യുദ്ധത്തില്‍ താന്‍ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് അവകാശപ്പെടുകയും ചെയ്തു. കരാര്‍ ഉണ്ടാകുന്നത് വരെ ഉപരോധം പില്‍വലിക്കില്ലെന്നും ഇത് ഇറാനെ പൂര്‍ണ്ണമായും നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
പ്രതിദിനം 50 കോടി ഡോളര്‍ വീതമാണ് അവര്‍ക്ക് നഷ്ടപ്പെടുന്നതെന്നും പറയുന്നു. ഇറാനെതിരായ സൈനിക നടപടിക്ക് പിന്നില്‍ ഇസ്രയേല്‍ പ്രേരണയല്ലെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു. രാജ്യാന്തര സമുദ്രപാതയായ ഹോര്‍മുസ് തുറക്കണമെന്ന് ചൈന പ്രസിഡന്റ് ഷി ചിന്‍പിങും ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുളള ഫോണ്‍ ചര്‍ച്ചയിലാണ് പ്രതികരണം.






