
തൃശൂര്‍: വടക്കാഞ്ചേരി മുണ്ടത്തിക്കോട്ടുണ്ടായ അപകടത്തില്‍ സ്ഥലത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തി. തിരിച്ചറിഞ്ഞ എടപ്പാള്‍ സ്വദേശി മണികണ്ഠന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. മറ്റ് ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൈമാറും. ഇന്ന് രാവിലെ കെഡാവര്‍ നായകളെ ഉപയോഗിച്ച് സമീപത്തെ മുണ്ടത്തിക്കോട് പാടത്ത് നടത്തിയ പരിശോധനയിലാണ് രണ്ടു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
ഒരു കയ്യുടെ ഭാഗവും ഒരു മാംസക്കഷ്ണവുമാണ് കണ്ടെത്തിയത്. ഇത് തിരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കിട്ടിയ ഒമ്പത് പേരുടെ മൃതദേഹങ്ങളില്‍ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ആരുടേത് എന്നറിയാന്‍ ഡിഎന്‍എ പരിശോധന തന്നെ വേണ്ടി വരും. മരണമടഞ്ഞ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ടവരില്‍ സുദര്ശന്, വാസുദേവന്‍, സുബിന് എന്നിവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്ത് ഇപ്പോഴും സ്ഫോടനത്തിന് സാധ്യതയുള്ള വസ്തുക്കളുണ്ട്. പടക്കങ്ങളും കരിമരുന്നുകളുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ഇവ നിര്‍വീര്യമാക്കാനുള്ള നടപടികളും പൂരോഗമിക്കുന്നുണ്ട്.
തിരിച്ചറിയാത്ത ശരീരഭാഗങ്ങള്‍ ആരുടേതാണെന്ന് അറിയാന്‍ ഡിഎന്‍എ പരിശോധന വേണ്ടി വരും. ഇപ്പോഴും പുക ഉയരുന്നതിനാല്‍ ആളുകളെ ഇവിടേയ്ക്ക് എത്തുന്നതില്‍ നിന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവസമയത്ത് സ്ഥലത്ത് എത്രപേര്‍ ഉണ്ടായിരുന്നെന്ന കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. 34 പേര് ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതേസമയം തന്നെ 30 നും 40 നും ഇടയില്‍ ആളുകള്‍ ഉണ്ടായിരുന്നതായിട്ടാണ് കണക്കാക്കുന്നത്. ഇന്ന് രാവിലെ മുതല്‍ സ്ഥലത്ത് വീണ്ടും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതിനിടയില്‍ സ്ഫോടനത്തിന്റെ ആഘാതത്തില്‍ ജനല്‍ചില്ലുകള്‍ തകര്‍ത്ത് ഒരു കുട്ടിക്ക് പരിക്കേറ്റതായും വിവരമുണ്ട്. സമീപത്തെ വീടുകളിലും കേടുപാടുകളുണ്ടായിട്ടുണ്ട്.






