
തൃശൂര്‍: ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ പൂരം കൊടിയേറിയതിന്റെ ആവേശത്തിമിര്‍പ്പിലായിരുന്ന നാടിന്റെ മനസിലാണ് ഇന്നലെ ഉഗ്രസ്ഫോടനത്തിന്റെ അഗ്നി ഗോളങ്ങള്‍ പതിച്ചത്. കൊടിയേറ്റിന്റെ പിറ്റേന്നായി ദുരന്തം. സാമ്പിള്‍ വെടിക്കെട്ടിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇതിനായി തയ്യാറാക്കിയ പടക്കങ്ങള്‍ വെടിക്കെട്ട് പുരയില്‍ വെച്ചു തന്നെ കത്തിയമര്‍ന്ന് 13 ജീവനുകള്‍ പൊലിഞ്ഞത്.
ഇനി എത്ര പൊലിമയോടെ പൂരം ആഘോഷിക്കുമെന്ന ആശങ്ക ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. എന്തായാലും വെടിക്കെട്ട് പഴയ പ്രൗഢിയോടെ നടക്കുമോ എന്നത് സംശയകരമാണ്. ചൂടേറിയ കാലമായതിനാല്‍ ആന എഴുന്നള്ളത്ത് പോലും ഇനി കരുതലോടെയാകും നടത്തുക. വലിയ മുന്നൊരുക്കങ്ങളാണ് പൂരത്തിനായി നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ആഘോഷങ്ങള്‍ പൂര്‍ണമായ ഉപേക്ഷിക്കാനും കഴിയില്ല. കൊച്ചി ദേവസ്വം ബോര്‍ഡിനേയും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളേയും സംബന്ധിച്ച് ഏറെ വെല്ലുവിളിയാണ് ഇന്നലെയുണ്ടായ ദുരന്തം ഉണ്ടാക്കിയിരിക്കുന്നത്.
തൃശൂര്‍ പൂരമെന്നാല് കേവലം ഒരു ക്ഷേത്രോത്സവം മാത്രമല്ല, ഒരു നാടിന്റെ ആകെ ആഘോഷമാണ്. ഒരു പൂരത്തിന് തിരശ്ശീല വീണാല്‍ പിറ്റേന്ന് മുതല്‍ അടുത്ത പൂരത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമാകും. പൂരം ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് ജീവനോപാധിയുമാണ്. ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് പൂരാഘോഷം. പൂരത്തിന് കൊടിയേറുന്നത് മുതല്‍ തന്നെ തൃശൂര്‍ നഗരത്തിലേക്ക് ജന സഹസ്രങ്ങളാണ് ഒഴുകിയെത്തുന്നത്. വ്യാപാര സ്ഥാപനങ്ങളും താല്‍ക്കാലിക കച്ചവടക്കാരുമെല്ലാം വര്‍ഷത്തെ പ്രധാന കച്ചവടക്കാലമായി കണക്കാക്കുന്നതും പൂരക്കാലത്തെയാണ്.
അപകടരഹിതമായും പ്രശ്നങ്ങളില്ലാതെയും ഓരോ പൂരക്കാലവും കടന്ന് പോകുമ്പോള്‍ മാത്രമാണ് സംഘാടകര്‍ക്കും ജില്ലാ ഭരണകൂടത്തിനും ദേവസ്വം ബോര്‍ഡിനും എല്ലാം ആശ്വാസമാവുക. ഇത്തരത്തില്‍ മികച്ച പൂരവും ആകര്‍ഷകമായ വെടിക്കെട്ടും കുടമാറ്റവും മേളവുമെല്ലാം സ്വപ്നം കണ്ടിരുന്ന പൂരപ്രേമികളെ നിരാശയിലാഴ്ത്തുന്നതാണ് ഇന്നലെ മുണ്ടത്തിക്കോട് ഉണ്ടായ ദുരന്തം.






