
മലപ്പുറം: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ഏറെ ദുഃഖകരമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
തുരങ്കപാത നിർമാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യാൻ നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഇത് ഗുരുതരമായ വീഴ്ചയുടെ ഉദാഹരണമാണെന്നും തുരങ്ക നിർമാണ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വീഴ്ച കണ്ടെത്തിയാൽ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുരങ്കപാത നിർമാണത്തിനായി മാറ്റിയ മണ്ണ് നിരങ്ങിവന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചതായാണ് ലഭ്യമായ വിവരം. മണ്ണിനടിയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്.
മണ്ണിടിച്ചിലിൽ ഒരു വീടും സമീപത്തെ പള്ളിയും പൂർണമായും തകർന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു






