
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് സുപ്രീം കോടതിയുടെ നിരീക്ഷണം തിരിച്ചടിയാവുന്നു. ഐ-പാക് ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തിയ അന്വേഷണത്തിൽ ഇടപെട്ടതിനെയാണ് കോടതി വിമർശിച്ചത്. ഇത് "ജനാധിപത്യത്തെ അപകടത്തിലാക്കുന്ന" നടപടിയാണെന്ന് കോടതി നിരീക്ഷിച്ചു.
തൃണമൂൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്ന 'ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി' (ഐ-പാക്) എന്ന രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തിയ പരിശോധന തടസ്സപ്പെടുത്താൻ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ശ്രമിച്ചുവെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ജനുവരി ആദ്യവാരമാണ് പരിശോധനകൾ നടന്നത്.
"ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കമല്ല. ഏതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് അന്വേഷണത്തിനിടയിലേക്ക് കയറിച്ചെല്ലാനും ജനാധിപത്യത്തെ അപകടത്തിലാക്കാനും കഴിയില്ല. എന്നിട്ട് ഇതിനെ കേന്ദ്ര-സംസ്ഥാന തർക്കമായി മാറ്റരുത് എന്ന് പറയാനും കഴിയില്ല," സുപ്രീം കോടതി വ്യക്തമാക്കി.
പരിശോധന നടന്നു കൊണ്ടിരിക്കെ മമത ബാനർജിയും ഉദ്യോഗസ്ഥരും ഐ-പാക് ഓഫീസിലും അതിന്റെ സ്ഥാപകൻ പ്രതീക് ജെയിനിന്റെ വീട്ടിലും ചെന്നിരുന്നു. അവിടെ നിന്ന് പിടിച്ചെടുക്കേണ്ടിയിരുന്ന എല്ലാ രേഖകളും മമതയും സംഘവും എടുത്തുമാറ്റിയെന്ന് ഇ.ഡി അവകാശപ്പെട്ടിരുന്നു.
"മുഖ്യമന്ത്രി പദവിയിൽ ഇരിക്കുന്ന ഒരാൾ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുന്നതാണ്," കോടതി അടിവരയിട്ടു പറഞ്ഞു.
അതേസമയം, ഈ റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് സംസ്ഥാന സർക്കാർ വാദിച്ചത്.






