
ക്വലാലംപുർ: പശ്ചിമേഷ്യൻ സംഘർഷം ആഗോള വിതരണ ശൃംഖലയെ ബാധിച്ചതിനെത്തുടർന്ന് ഗർഭനിരോധന ഉറകളുടെ വിലയിൽ 20 മുതൽ 30 ശതമാനം വരെ വർധനവുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഗർഭനിരോധന ഉറ അടക്കമുള്ള ഉത്പന്നങ്ങൾ ഉടൻതന്നെ കൂടുതൽ ചെലവേറിയതാകുമെന്ന് ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കളായ കാരെക്‌സിന്റെ സിഇഒ ഗോ മിയ കിയാറ്റിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കമ്പനി 20% മുതൽ 30% വരെ വില വർധിപ്പിക്കാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് മേഖലയിൽ തുടരുന്ന യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ ഇന്ത്യയിലെ 8000 കോടി രൂപ മൂല്യമുള്ള കോണ്ടം നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. പ്രതിവർഷം 400 കോടിയിലധികം കോണ്ടങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഈ മേഖലയിൽ അസംസ്‌കൃത വസ്തുക്കളുടെ കടുത്ത ക്ഷാമമാണ് നേരിടുന്നതെന്നാണ് റിപ്പോർട്ട്.
പ്രതിസന്ധിക്ക് കാരണമെന്ത്?
കോണ്ടം നിർമാണത്തിന് അത്യാവശ്യമായ രണ്ട് ഘടകങ്ങളാണ് സിലിക്കൺ ഓയിൽ(ലൂബ്രിക്കന്റായി ഉപയോഗിക്കുന്നു), അമോണിയ (ലാറ്റക്സ് ദ്രാവകം കട്ടപിടിക്കാതെ സൂക്ഷിക്കാൻ) എന്നിവ. പെട്രോകെമിക്കൽ വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ കാരണം സിലിക്കൺ ഓയിലിന് കടുത്ത ക്ഷാമം നേരിടുകയാണ്. അമോണിയയുടെ വിലയിൽ 40 മുതൽ 50 ശതമാനം വരെ വർധനവുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനുപുറമെ, പാക്കേജിംഗിന് ഉപയോഗിക്കുന്ന അലുമിനിയം ഫോയിൽ, പിവിസി എന്നിവയുടെ വിലയും വർധിച്ചു.
ഇന്ത്യയിലെ പ്രധാന ഉത്പാദകരായ പൊതുമേഖലാസ്ഥാപനം എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് മാൻകൈൻഡ് ഫാർമ, ക്യൂപിഡ് ലിമിറ്റഡ് എന്നിവരെല്ലാം ഈ പ്രതിസന്ധി നേരിടുകയാണ്. പ്രതിവർഷം 221 കോടി കോണ്ടങ്ങൾ ഉത്പാദിപ്പിക്കുന്ന എച്ച്.എൽ.എൽ. ലൈഫ് കെയറിനെ സംബന്ധിച്ചിടത്തോളം ഈ വിതരണതടസ്സങ്ങൾ വലിയൊരു ആഘാതമാണ്. പെട്രോകെമിക്കൽ വിഭവങ്ങൾ മറ്റ് നിർണായക മേഖലകൾക്കായി സർക്കാർ മുൻഗണന നൽകുന്നതോടെ ഈ പ്രതിസന്ധി ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ വളരെ മിതമായ നിരക്കിലാണ് കോണ്ടം വില്പന നടത്തുന്നത്. എന്നാൽ ഉത്പാദനച്ചെലവ് വർധിക്കുന്നത് മൂലം വില കൂട്ടാൻ കമ്പനികൾ നിർബന്ധിതരാവും.
മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരെക്‌സ് കമ്പനി വിവിധ ബ്രാൻഡുകളിലായി പ്രതിവർഷം അഞ്ഞൂറ് കോടിയിലധികം കോണ്ടങ്ങൾ നിർമിക്കുന്നുണ്ട് . 130-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ അത് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുകയല്ലാതെ തങ്ങൾക്ക് മറ്റ് വഴികളില്ലെന്നാണ് കമ്പനിയുടെ നിലപാട്.






