
കൊൽക്കത്ത: ഭവാനിപൂരിൽ തൃണമൂൽ കോൺഗ്രസ്- ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനിടെ വാർത്തയിൽ ഇടം നേടിയ ‘അന്യനാട്ടുകാരൻ’ മമതയ്ക്കുള്ള മറുപടിയുമായി രംഗത്ത്. തർക്കത്തിനിടെ, മമതയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച ഇയാൾ നാട്ടുകാരൻ അല്ല എന്നും ഗുജറാത്തിൽ നിന്നുള്ള അന്യനാട്ടുകാരൻ ആണെന്നും മമത പറഞ്ഞിരുന്നു.
ഞാൻ അന്യനാട്ടുകാരൻ അല്ല, ‘ഇത് ഇന്ത്യയാണെന്നും എനിക്ക് ഇഷ്ടമുള്ളയിടത്ത് പോകാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നും ദീപ് പ്രജാപതി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് പറഞ്ഞു. താൻ പശ്ചിമ ബംഗാളിലുള്ള ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയതാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല എന്നും പ്രാദേശികമായ സാഹചര്യം അറിയാവുന്നതിനാൽ സ്വയം പ്രതിഷേധക്കാർക്കൊപ്പം ചേരുകയായിരുന്നു എന്നും ദീപ് പ്രജാപതി പറഞ്ഞു.
സ്കൂളിലെ സ്ട്രോങ്ങ് റൂമിന് പുറത്ത് ബിജെപി പ്രവർത്തകർക്കൊപ്പം ഇയാൾ മുദ്രാവാക്യം വിളിച്ചതിന്റെ വീഡിയോ തന്റെ ഫോണിൽ നിന്ന് കാണിച്ചായിരുന്നു മമത ആരോപണമുന്നയിച്ചത്. ഇയാൾ ഗുജറാത്തിൽ നിന്നുള്ള അന്യനാട്ടുകാരൻ ആണെന്നും ഇവിടെ വന്ന് ബഹളം വയ്ക്കുകയും ലൈവ് സ്ട്രീം ചെയ്യുകയാണെന്നും മമത പറഞ്ഞിരുന്നു. ഇത് തന്റെ സ്ഥലമാണ് തനിക്ക് വേണമെങ്കിൽ പതിനായിരം പേരെ വേണമെങ്കിലും കൂട്ടാമെന്നും മമത താക്കീതിന്റെ സ്വരത്തിൽ പറഞ്ഞിരുന്നു. ഇതിലൂടെ പ്രാദേശിക വികാരം ആളിക്കത്തിക്കാനുള്ള ശ്രമമാണ് മമത നടത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.






