
ചെന്നൈ: ഡിഎംകെ സർക്കാർ ഖജനാവ് കാലിയാക്കിയെന്നും 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടാക്കി എന്നുമുള്ള തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ കുറ്റപ്പെടുത്തലിനു മറുപടിയുമായി മുൻ മുഖ്യമന്ത്രി സ്റ്റാലിൻ രംഗത്ത്. സർക്കാരിന്റെ കൈവശം പണമില്ലെന്ന് ഇപ്പോൾ തന്നെ പറഞ്ഞു തുടങ്ങരുത്. പണമുണ്ട്. അത് ജനങ്ങൾക്ക് നൽകാനുള്ള മനസ്സും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത് എന്നും സ്റ്റാലിൻ പ്രതികരിച്ചു.
കോവിഡ്, പ്രളയം തുടങ്ങിയ നിരവധി പ്രശ്നങ്ങളും കേന്ദ്ര ബിജെപി സർക്കാരിന്റെ അവഗണനയും നേരിട്ടിട്ടും, കഴിഞ്ഞ അഞ്ച് വർഷമായി ഡിഎംകെ ജനങ്ങൾക്കായി എണ്ണമറ്റ ക്ഷേമപദ്ധതികൾ നടപ്പിലാക്കി. വിജയിന്റെ സത്യപ്രതിജ്ഞാ പ്രസംഗത്തെ നേരിട്ട് പരാമർശിച്ചുകൊണ്ട്, തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സർക്കാരിന്റെ സാമ്പത്തിക വിവരങ്ങൾ ലഭ്യമായിരുന്നിട്ടും എന്തുകൊണ്ടാണ് ഇപ്പോൾ കടബാധ്യതയെക്കുറിച്ച് സംസാരിക്കുന്നതെന്നും സ്റ്റാലിൻ ചോദിച്ചു.
തമിഴ്നാടിന്റെ കടം അനുവദനീയമായ പരിധിക്കുള്ളിലാണ്. ഫെബ്രുവരിയിലെ ബജറ്റിൽ തന്നെ തമിഴ്നാട് സർക്കാരിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കിയതാണ്. നിങ്ങൾ ജനങ്ങൾക്ക് വിവിധ വാഗ്ദാനങ്ങൾ നൽകിയത് അതിനു ശേഷമാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പുതിയ സർക്കാർ ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.
നിങ്ങൾക്ക് വോട്ട് ചെയ്ത ജനങ്ങളെ വീണ്ടും വഞ്ചിക്കരുത്, വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കരുത്. പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമേ നൽകൂ എന്ന വിജയ്റെ പ്രചാരണകാലത്തെ വാക്കുകളെ സ്റ്റാലിൻ ഓർമ്മിപ്പിച്ചു. ഭരണം ഇപ്പോൾ ആ ഉറപ്പുകളെ പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.






