
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് എതിരെ രൂക്ഷ വിമർശനമുയർത്തി മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ. വിജയ് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാം വഴി കുട്ടികളെ സ്വാധീനിച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തഞ്ചാവൂരിൽ ഒരു വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്റ്റാലിൻ.
തമിഴ്‌നാട്ടിൽ വിജയ്‌യുടെ പാർട്ടിയായ ടിവികെയ്ക്ക് ബൂത്ത് തലത്തിൽ പലയിടത്തും സംഘടനാ സംവിധാനമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ ദിനംപ്രതിയെന്നോണം നടക്കുന്ന കൊലപാതകങ്ങൾ കാരണം ക്രമസമാധാന നില തകർന്നിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന കാര്യത്തിൽ ടിവികെ സർക്കാരും ദയനീയമായി പരാജയപ്പെടുകയാണ്.
കാഞ്ചീപുരം ജില്ലയ്ക്ക് സമീപമുള്ള പടപ്പൈയിൽ ഗാനങ്ങൾ ആലപിച്ച് പാർട്ട് ടൈം ജോലി ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥികളിലൊരാളെ വെട്ടിക്കൊന്നു. തൂത്തുക്കുടിക്ക് സമീപം മദ്യപാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരു യുവാവ് കൊല്ലപ്പെട്ടു. പുതിയ സർക്കാർ അധികാരമേറ്റെടുത്ത ദിവസങ്ങളുടെ എണ്ണത്തോട് അത്രയും കൊലപാതകങ്ങളും വർധിച്ചു. ഇത് പൊതുജനങ്ങളെ ആശങ്കയിലാക്കിയെന്നും സ്റ്റാലിൻ വിമർശനമുയർത്തി.






