
ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധി ആശുപത്രിവിട്ടു. പതിവു പരിശോധനകൾക്ക് വേണ്ടിയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 10:22-ഓടെയാണ് അവരെ ആശുപത്രിയിൽ എത്തിച്ചത്.
നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉദരസംബന്ധമായ അണുബാധയുണ്ടോ എന്നും മൂത്രനാളിയിലെ അണുബാധയെക്കുറിച്ചും കൂടുതൽ പരിശോധനകൾ നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പനി ബാധിച്ചതിനെത്തുടർന്ന് മാർച്ച് 24-ന് അവരെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധയെത്തുടർന്നുള്ള ചികിത്സകൾ അവിടെയും നടന്നിരുന്നു. കഴിഞ്ഞ വർഷം ജൂണിലും ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന് അവരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നു.






