
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചര്‍ച്ചയുടെ തുടക്കം മുതല്‍ തന്നെ മുന്നില്‍ താനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച കെ.സി. വേണുഗോപാല്‍ അവസാന മണിക്കൂറില്‍ ശ്രമിച്ചതു വി.ഡി. സതീശനെ ഒഴിവാക്കി സമവായ നേതാവിനെ അവരോധിക്കാന്‍. മുഖ്യമന്ത്രി പദം തനിക്കില്ലെങ്കില്‍ സതീശനും നല്‍കരുതെന്ന ആവശ്യമാണ് കെ.സി. ഇന്നലെ രാഹുലുമായി നടത്തിയ അവസാനവട്ട ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്നാല്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ മാറ്റാനാവില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചു നിന്നതോടെ ഡല്‍ഹി നാടകാന്ത്യം കെ.സിയുടെ പതനം പൂര്‍ണമായി.
തിരുവനന്തപുരത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് എ.ഐ.സി.സി. പ്രതിനിധികള്‍ പങ്കെടുത്തു മുഖ്യമന്ത്രി പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനം. ഇതുപ്രകാരം ഇന്നലെ ഉച്ചയ്ക്കു കെ.പി.സി.സി. ആസ്ഥാനത്ത് പാര്‍ലമെന്ററി യോഗം നടത്താനുള്ള തീരുമാനം നിയുക്ത എം.എല്‍.എമാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പ്രഖ്യാപനം ഡല്‍ഹിയില്‍ നടത്തുകയാണ് സുരക്ഷിതമെന്നു പിന്നീട് വിലയിരുത്തലുണ്ടായി. പ്രഖ്യാപനത്തിനിടെ ആരെങ്കിലും പ്രതിഷേധം പ്രകടിപ്പിക്കുകയോ ഇറങ്ങിപോവുകയോ ചെയ്താലുണ്ടാകാവുന്ന രാഷ്ട്രീയ പ്രതിസന്ധിയും പരിഗണിച്ചു.
ഡല്‍ഹിയിലെ മാധ്യമ പ്രമുഖരെയടക്കം സ്വാധീനിച്ച് പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ എണ്ണമടക്കം പെരുപ്പിച്ച് കാട്ടി സാധ്യതാപട്ടികയില്‍ മുന്നിലെന്ന പ്രതീതി ജനിപ്പിക്കാനാണ് തുടക്കം മുതല്‍ കെ.സി. ശ്രമിച്ചത്. ഈയൊരു നീക്കത്തെ വെട്ടാന്‍ വി.ഡി. സതീശന് കൂട്ടുപിടിച്ചതു മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളെ. ഒപ്പം സംസ്ഥാനത്ത് ഉയര്‍ന്ന് വന്ന ജനകീയ പ്രതിഷേധവും സതീശന് കരുത്തായി. കെ.സി. മുഖ്യമന്ത്രിയാവുകയാണെങ്കില്‍ അനിവാര്യമായ ഉപതെരഞ്ഞെടുപ്പുകളെ നേരിടാന്‍ തയാറല്ലെന്ന ഘടകകക്ഷികളുടെ നിലപാടും സതീശന് അനുകൂലമായി.
രാഹുലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കെ.സി. വേണുഗോപാലിനെ കൈവിടാന്‍ അദ്ദേഹം തയാറായിരുന്നില്ല. എന്നാല്‍ മുസ്ലിംലീഗ് നേതൃത്വം സോണിയാ ഗാന്ധിയിലും പ്രിയങ്കയിലും തുടര്‍ച്ചയായി ചെലുത്തിയ സമ്മര്‍ദത്തെ അതിജീവിക്കാന്‍ രാഹുലിനും സാധിച്ചില്ല. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഇ. അഹമ്മദിന്റെ കാലം മുതല്ക്കേ പുലര്‍ത്തി പോരുന്ന മികച്ച ബന്ധം പ്രയോജനപ്പെടുത്തിയാണ് ലീഗ് സോണിയയ്ക്കുമേല് സമ്മര്‍ദം ചെലുത്തിയത്. വയനാട്ടില്‍നിന്ന് ലീഗിന്റെ അകമഴിഞ്ഞ പിന്തുണയില്‍ വിജയിച്ച പ്രിയങ്കയ്ക്കും മറിച്ചൊരു തീരുമാനമെടുക്കാന്‍ സാധിക്കാത്ത അവസ്ഥയായി. ഇതോടെ രാഹുലിനും വിശ്വസ്തനായ കെ.സിയെ കൈവിടേണ്ടി വന്നു.
അടുത്തിടെ നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം ഉയര്‍ന്ന സാമ്പത്തികാരോപണവും കെ.സിക്കു തിരിച്ചടിയായി. ഇതോടെ വി.ഡി.സതീശനെന്ന ഒരൊറ്റ പേരിലേക്കു ഹൈക്കമാന്ഡുമെത്തി. എന്നാല്‍ വി.ഡിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നാല്‍ അത് തന്റെ രാഷ്ട്രീയ പതനമായിരിക്കുമെന്ന ആശങ്കയില്‍ ഇന്നലെ രാവിലെ, പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ, തടയിടാന്‍ കെ.സി. കൊണ്ടുപിടിച്ച ശ്രമം നടത്തി. തന്നെ വെല്ലുവിളിച്ച് പ്രവര്‍ത്തകരെ തെരുവിലിറക്കിയ വി.ഡി.സതീശന് മുന്നില്‍ തോറ്റെന്ന പ്രതീതി രൂപപ്പെടുന്നത് ആത്മഹത്യാപരമാണെന്നു വ്യക്തമാക്കിയ കെ.സി, സമവായ നേതാവിനെ മുഖ്യമന്ത്രിയായി പരിഗണിച്ചാലും അംഗീകരിക്കാമെന്ന നിര്‍ദേശമാണ് രാഹുലുമായുള്ള അവസാനവട്ട ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്.
കെ.പി.സി.സി. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയടക്കം കെ.സി. വേണുഗോപാല്‍ നിര്‍ദേശിച്ചെങ്കിലും തീരുമാനം മാറ്റാനാവാത്ത രാഷ്ട്രീയ സാഹചര്യം രാഹുലും വിശദീകരിച്ചു. ഇതോടെ കെ.സി. വികാരധീനനായി പുറത്തിറങ്ങി. സ്വന്തം സംസ്ഥാനത്തു മുഖ്യമന്ത്രി കസേരയ്ക്കായി നടന്ന നേതൃതല മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഇതര സംസ്ഥാനങ്ങളിലും സംഘടനാതലത്തില്‍ സ്വാധീനം നഷ്ടമാകും. ഹൈക്കമാന്‍ഡിന്റെ വിശ്വസ്തന് എന്ന നിലയിലുണ്ടായിരുന്ന പ്രതിച്ഛായയ്ക്കും കോട്ടംതട്ടും.
നിലവിലുള്ള സംഘടനാ സെക്രട്ടറിയെന്ന പദവിയില്‍ സംതൃപ്തനല്ലാത്തതിലാണ് കെ.സി. മുഖ്യമന്ത്രി കസേരയ്ക്കായി വടംവലിക്ക് ഇറങ്ങിയതെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പിനെ നേരിടാതെ പിന്‍വാതില്‍ വഴി മുഖ്യമന്ത്രി കസാര പിടിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അപമാനം സഹിച്ച് പദവിയില്‍ തുടരേണ്ട അവസ്ഥയാണ് കെ.സിക്കുള്ളത്. ദേശീയ തലത്തില്‍ വലിയ തെരഞ്ഞെടുപ്പുകളിലൊന്നും വിജയിക്കാനാവാത്ത സാഹചര്യത്തില്‍ ഹിന്ദി മേഖലയില്‍ പാര്‍ട്ടിക്കകത്ത് കെ.സിക്കെതിരേ എതിര്‍പ്പ് രൂക്ഷമാണ്.
ഹൈക്കമാന്‍ഡും കൈവിട്ടതോടെ പാര്‍ട്ടിയിലെ എതിര്‍പക്ഷം ആക്രമണം ശക്തമാക്കുമെന്ന ആശങ്കയും കെ.സിക്കുണ്ട്. ഘടകകക്ഷികളുടെ പിന്തുണയില്‍ അധികാരം ഉറപ്പിച്ചതോടെ പാര്‍ട്ടിയിലും സതീശന് ശക്തനായി. കെ.സി. പക്ഷത്തുള്ള വിഷ്ണുനാഥും മാത്യു കുഴല്‍നാടനും അടക്കമുള്ള മന്ത്രിസ്ഥാനം മോഹിക്കുന്ന യുവ എം.എല്‍.എമാരും ആശങ്കയിലാണ്. അതേസമയം സതീശനെ മുഖ്യമന്ത്രിയാക്കിയതിലുള്ള രമേശ് ചെന്നിത്തലയുടെ പ്രതിഷേധം സമ്മര്‍ദതന്ത്രമായാണ് നേതൃത്വം വിലയിരുത്തുന്നത്. മന്ത്രിസഭയില്‍ പ്രധാന വകുപ്പുകളാണ് രമേശിന്റെ ലക്ഷ്യമെന്നും അതിനായുള്ള വിലപേശലാണ് പ്രതിഷേധമെന്നുമാണ് കണക്കുകൂട്ടല്‍.






