
വര്‍ഷങ്ങളോളം നീണ്ട ശുചിത്വ പദ്ധതികള്‍ നടപ്പാക്കിയിട്ടും ഇന്ത്യയില്‍ പ്ലാസ്റ്റിക് മലിനീകരണം വന്‍ ഭീഷണിയായി തുടരുന്നു. എന്നാല്‍, രാജ്യത്തെ ഗ്രാമീണമലയോര മേഖലകളിലെ മാലിന്യത്തിന്റെ അളവിനെക്കുറിച്ച് ശാസ്ത്രീയമായ ഒരു വിവരവും സര്‍ക്കാരിന്റെ പക്കലില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ നല്‍കുന്ന പല കണക്കുകളും തദ്ദേശ സ്ഥാപനങ്ങളുടെ ഏകദേശ വിവരങ്ങള്‍ മാത്രമാണ്.
ടൂറിസവും തീര്‍ത്ഥാടനവും തഴച്ചുവളരുന്ന ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ഔദ്യോഗിക കണക്കുകളില്‍ കാണിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചാര്‍ ധാം സര്‍ക്യൂട്ടിലും ഹിമാലയന്‍ ഹൈവേകളിലും ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും എങ്ങോട്ട് പോകുന്നു എന്നതിന് കൃത്യമായ രേഖകളില്ല.
ഹിമാലയന്‍ മേഖലകളിലെ ഗ്രാമങ്ങളില്‍ മാലിന്യങ്ങള്‍ ശേഖരിക്കാനോ നിരീക്ഷിക്കാനോ ഉള്ള ഔദ്യോഗിക സംവിധാനമില്ലാത്തതിനാല്‍ ഷിംല, മണാലി, നൈനിറ്റാള്‍ തുടങ്ങിയ ഇടങ്ങളിലെ റോഡരികുകളിലും വനങ്ങളിലും കൊക്കകളിലും മാലിന്യം തള്ളുന്നത് തുടരുകയാണ്. മഴക്കാലത്ത് ഇവ നേരിട്ട് നദികളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഒഴുകിയെത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നു.
പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ ഡ്രോണുകളും സാറ്റലൈറ്റ് മാപ്പിംഗും ഉപയോഗിച്ച് മാലിന്യ നിക്ഷേപങ്ങള്‍ കണ്ടെത്തണമെന്നും ടൂറിസം മേഖലകളില്‍ കര്‍ശന നിയന്ത്രണം വേണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു. അധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായ പരിശോധനകളും കര്‍ശന നടപടികളും ഉണ്ടായില്ലെങ്കില്‍ വരുംതലമുറ നേരിടേണ്ടി വരുന്നത് അതിഭീകരമായ ദുരന്തമായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.






