
ചെങ്ങന്നൂര്‍: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കേരളം ഏറെ ചര്‍ച്ച ചെയ്ത സില്‍വര്‍ലൈന്‍ (കെ-റെയില്‍) പദ്ധതിയില്‍ നിന്ന് യു.ഡി.എഫ്. സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്ന പ്രഖ്യാപനം വരുമ്പോള്‍ കേരളത്തില്‍ മറ്റാരേക്കാളും ആശ്വസിക്കുന്നതും സന്തോഷിക്കുന്നതും കൊഴുവല്ലൂര്‍ സ്വദേശിനി തങ്കമ്മയാണ്.
പദ്ധതിക്കായി സ്വന്തം അടുപ്പുകല്ല് ഇളക്കിമാറ്റി അധികൃതര്‍ മഞ്ഞക്കുറ്റി സ്ഥാപിച്ചത് കണ്ണീരോടെ നോക്കിനില്‍ക്കേണ്ടിവന്ന തങ്കമ്മയ്ക്കും മകനും ഈ പ്രഖ്യാപനം വെറുമൊരു വാര്‍ത്തയല്ല, മറിച്ച് നീതിയുടെയും അതിജീവനത്തിന്റെയും പുതിയൊരു പുലരിയാണ്. സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമരസമിതിയും നാട്ടുകാരും ചേര്‍ന്ന് നിര്‍മിച്ച് 2024 ഫെബ്രുവരിയില്‍ കൈമാറിയ പുതിയ സ്‌നേഹവീടിന്റെ ഉമ്മറത്തി രുന്നാണ് എഴുപതുകാരിയായ തങ്കമ്മ തങ്ങളെ വഴിയാധാരമാക്കാന്‍ നോക്കിയ പദ്ധതി ഉപേക്ഷിക്കപ്പെട്ടെന്ന ആശ്വാസ വാര്‍ത്തയറിഞ്ഞത്. 2022 മാര്‍ച്ച് 14നായിരുന്നു കേരള മനസാക്ഷിയെ ഉലച്ച ആ സംഭവങ്ങള്‍ കൊഴുവല്ലൂരില്‍ അരങ്ങേറിയത്.
മുളക്കുഴ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ കൊഴുവല്ലൂര്‍ കിഴക്കേ മോടിയില്‍ തങ്കമ്മയും അവരുടെ 23 കാരനായ ഇളയ മകനും ആകെയുള്ള മൂന്നര സെന്റിലെ ഒറ്റമുറി കൂരയിലായിരുന്നു കഴിഞ്ഞിരുന്നത്. 12 വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ തങ്കമ്മയുടെ മൂത്ത മകന്‍ ഇരു വൃക്കകളും തകരാറിലായി, ഹൃദ്രോഗബാധിതനായി ബന്ധുവീട്ടില്‍ ചികിത്സയിലാണ്. ഒറ്റമുറിക്കുള്ളില്‍ സ്ഥലമില്ലാത്തതിനാല്‍ വീടിനോട് ചേര്‍ന്ന് പുറത്ത് കല്ലുകൂട്ടി ഉണ്ടാക്കിയ അടുപ്പിലായിരുന്നു തങ്കമ്മ ഭക്ഷണം പാകം ചെയ്തിരുന്നത്.
എന്നാല്‍, അന്ന് വന്‍ പോലീസ് സന്നാഹത്തോടെ എത്തിയ കെ-റെയില്‍ അധികൃതര്‍ തങ്കമ്മയുടെ ആകെ സമ്പാദ്യമായ മൂന്നര സെന്റിലേക്ക് അതിക്രമിച്ചു കയറി. ആ പാവപ്പെട്ട കുടുംബത്തിന്റെ അടുപ്പിലാണ് സില്‍വര്‍ ലൈനിന്റെ മഞ്ഞക്കുറ്റി അടിച്ചുറപ്പിച്ചത്. വന്‍ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമാണ് അന്ന് കൊഴുവല്ലൂര്‍ സാക്ഷ്യം വഹിച്ചത്. അടുപ്പുകല്ല് നഷ്ടപ്പെട്ട തങ്കമ്മയുടെ ദുരിതം അവിടെയും തീര്‍ന്നില്ല.
തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇവര്‍ താമസിച്ചിരുന്ന ഒറ്റമുറി കൂരയുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു വീണു. ഒരു സുരക്ഷിത ഭവനത്തിനായി തങ്കമ്മ കയറാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. സജി ചെറിയാന്‍ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളെ കണ്ട് സങ്കടം ബോധിപ്പിച്ചെങ്കിലും ഒരിടത്തുനിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്ന് തങ്കമ്മ വേദനയോടെ ഓര്‍ക്കുന്നു. സര്‍ക്കാരും അധികാരികളും കൈമലര്‍ത്തിയ സാഹചര്യത്തിലാണ് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമരസമിതി തങ്കമ്മയ്ക്ക് കാവലായെത്തിയത്. സമരസമിതിയുടെ ജില്ലാ-പ്രാദേശിക കമ്മിറ്റികളും നാട്ടുകാരും ചേര്‍ന്ന് ഒരു ഭവന നിര്‍മാണ സമിതി രൂപീകരിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിട്ട അതേ മൂന്നര സെന്റിലെ ഒഴിഞ്ഞ ഭാഗത്ത്, സുമനസുകളുടെ സഹായത്തോടെ എട്ടു ലക്ഷം രൂപ ചെലവഴിച്ച് രണ്ട് കിടപ്പുമുറികളും ഹാള്‍, അടുക്കള എന്നിവയു ള്‍പ്പെടെയുള്ള ഒരു സുരക്ഷിത ഭവനം അവര്‍ നിര്‍മിച്ചു നല്‍കി. 2024 ഫെബ്രുവരിയില്‍ ആ സ്വപ്നഭവനം തങ്കമ്മയ്ക്ക് കൈമാറുകയും ചെയ്തു. ജനങ്ങളുടെ കണ്ണീരിനു മുകളിലൂടെ അതിവേഗ റെയില്‍ ഓടിക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ സമരം ചെയ്ത ജനകീയ സമിതിക്ക് തങ്കമ്മയുടെ ഈ പുതിയ വീട് ഒരു പോരാട്ട സ്മാരകം കൂടി യാണ്.
കുടിയൊഴിപ്പിക്കലിന്റെ ഭീതിയിലായിരുന്ന ഒരു നിര്‍ധന കുടുംബത്തിന് തലചായ്ക്കാന്‍ സുരക്ഷിത ഇടമൊരുങ്ങിയതിനൊപ്പം സില്‍വര്‍ ലൈന്‍ പദ്ധതി തന്നെ പൂര്‍ണമായി ഉപേക്ഷിക്കപ്പെടുന്നു എന്ന വാര്‍ത്തകൂടി എത്തുമ്പോള്‍ സമരഭൂമിയില്‍ ഉയരുന്നത് ജനശക്തിയുടെ വിജയവിളംബരമാണ്. കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്നവരുടെ കണ്ണുകളില്‍ ഇപ്പോള്‍ വഴിഞ്ഞൊഴുകുന്നത് ഭയത്തിന്റെയല്ല, മറിച്ച് അതിജീവനത്തിന്റെ സന്തോഷക്കണ്ണീരാണ്.
കെ-റെയില്‍ സമരത്തിനുണ്ടായ വിജയം ആത്യന്തികമായി ജനങ്ങളുടെ വിജയമാണ്. കക്ഷിരാഷ്ട്രീ യത്തിനും ജാതിമത ചിന്തകള്‍ക്കും അതീതമായി ജനങ്ങള്‍ ഒത്തൊരുമിച്ച് നിന്ന് സമരം ചെയ്താല്‍ നേടാനാവാത്തതായി ഒന്നുമില്ലെന്ന യാഥാര്‍ഥ്യത്തെയാണ് ഈ വിജയം അടിവരയിടുന്നത്. ആശാവര്‍ക്കര്‍മാരുടെ സമരത്തിനുണ്ടായ വിജയവും ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒന്നാണ്. ജനങ്ങള്‍ നേരിടുന്ന ഏതൊരു വിഷയത്തിലും പരിഹാരത്തിന്റെ ഏകമാര്‍ഗം വിട്ടുവീഴ്ചയില്ലാത്ത ജനകീയ സമരങ്ങളാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ് ഈ സമരത്തിന്റെ വിജയം.






