
കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രശസ്തമായ ബംഗാളി പലഹാരമായ 'ജാൽമുരി' തയ്യാറാക്കി നൽകിയ ഝാർഗ്രാമിലെ വഴിയോരക്കച്ചവടക്കാരൻ വിക്രം സൗവിന് നേരെ വധഭീഷണി. സൗവിനെ കൊല്ലുമെന്നും കട ബോംബ് വച്ച് തകർക്കും എന്നുമാണ് പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള ഭീഷണി. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും കടയ്ക്കും വീടിനും സംരക്ഷണം നൽകുകയും ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ ഝാർഗ്രാമിൽ നിന്നുള്ള കച്ചവടക്കാരനായ വിക്രം സൗവും കുടുംബവും, ഭീഷണി സന്ദേശങ്ങളെ തുടർന്ന് വലിയ ഭീതിയിലാണ് കഴിയുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാണ് തങ്ങൾക്ക് നേരെ ഇത്തരം ഭീഷണികൾ വരാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. മെയ് 19-ന് അപരിചിതമായ ഒരു നമ്പറിൽ നിന്ന് വന്ന ഫോൺ കോളിലൂടെയാണ് പ്രശ്നങ്ങൾ ഗുരുതരമായത്. ഇതിന് പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളും ഇയാൾക്ക് ലഭിച്ചു.
തന്നേയും കുടുംബത്തേയും കൊല്ലുമെന്നും, തന്റെ കട ബോംബുവെച്ച് തകർക്കുമെന്നുമാണ് വിളിച്ചവർ ഭീഷണിപ്പെടുത്തിയതെന്ന് വിക്രം സൗ പറഞ്ഞു. ഈ സന്ദേശങ്ങൾ ഇപ്പോഴും തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കട തുറക്കുന്നുണ്ടെങ്കിലും, ജീവനിലുള്ള ഭയം കാരണം താൻ ഇപ്പോൾ അവിടെ ഇരിക്കാറില്ലെന്നും വിക്രം പറയുന്നു. അവർ കൊല്ലുമെന്നും കട തകർക്കുമെന്നുമാണ് ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം തന്നെ പോലീസിൽ വിവരമറിയിക്കുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടുണ്ട്, തനിക്കെതിരെ വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും തനിക്ക് ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് വിക്രം വെളിപ്പെടുത്തി. “അവർ പാകിസ്താനിൽ നിന്ന് വിളിച്ച് എന്നെ ബോംബെറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഞാൻ അവരോട് ഒന്നും പറയാതെ ഫോൺ കട്ട് ചെയ്യുകയാണ് പതിവ്. തൊട്ടുപിന്നാലെ ബംഗ്ലാദേശിൽ നിന്ന് മറ്റൊരു കോൾ വരും, ഞാൻ ജീവനോടെയുണ്ടോ എന്നാണ് അവർ ചോദിക്കുന്നത്. അപരിചിതമായ നമ്പറുകളിൽ നിന്ന് നിരന്തരം ഫോൺ കോളുകൾ വരികയും ചീത്തവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് അവർ എന്നെ വേട്ടയാടുകയാണ്," അദ്ദേഹം പറഞ്ഞു. നിരന്തരമായ ഈ പീഡനം കാരണം കുടുംബം വലിയ മാനസിക വിഷമത്തിലാണ്.
വിഷയത്തിന്റെ ഗൗരവവും അന്താരാഷ്ട്ര ബന്ധങ്ങളും കണക്കിലെടുത്ത് ഭരണകൂടം ഉടൻ തന്നെ നടപടിയെടുത്തു. വിക്രം സൗവിന്റെ സുരക്ഷയ്ക്കായി അദ്ദേഹത്തിന്റെ വീടിനും കടയ്ക്കും ചുറ്റും പോലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. ഭീഷണി സന്ദേശങ്ങൾ വന്ന അന്താരാഷ്ട്ര നമ്പറുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഈ സംഭവം ഝാർഗ്രാമിലെ പ്രദേശവാസികൾക്കിടയിലും വലിയ ആശങ്കയ്ക്കും പരിഭ്രാന്തിക്കും കാരണമായിട്ടുണ്ട്.






