
കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വീഴ്ചയുണ്ടായതിന്റെ പേരില്‍ ജില്ലാക്കമ്മറ്റികളിലും ഏരിയാ കമ്മറ്റികളിലും മുഖ്യമന്ത്രി പിണറായി വിജയനും എതിരേ രൂക്ഷ വിമര്‍ശനം തുടരുന്നു. സംസ്ഥാന സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടേയും മറ്റുള്ളവരോടുള്ള പുച്ഛവും ധാര്‍ഷ്ട്യവുമാണ് തിരിച്ചടിയുണ്ടാക്കിയതെന്ന വിമര്‍ശനം കണ്ണൂര്‍ മട്ടന്നൂര്‍ ഏരിയാകമ്മറ്റിയോഗത്തിലും ഉണ്ടായി.
മുന്‍ എംഎല്‍എ കെ കെ ശൈലജയെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റിയത് ക്ഷീണം ചെയ്തെന്ന് മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പുച്ഛം കലര്‍ന്ന പെരുമാറ്റം തിരിച്ചടിച്ചതായി കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. പിണറായിയുടെ ധാര്‍ഷ്ട്യവും പുച്ഛവും ജനങ്ങളില്‍ വെറുപ്പുണ്ടാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പോരായ്മ സംഭവിച്ചതായി വിമര്‍ശനമുണ്ട്.
കെ.കെ. ശൈലജയയെ മട്ടന്നൂരില്‍ നിന്നും മാറ്റിയത് വലിയ തിരിച്ചടിയായി. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ശരിയായ രീതിയില്‍ അല്ലെന്നും ഇക്കാരയത്തില്‍ കീഴ്ഘടകങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
പാലക്കാട് സിപിഐ ജില്ലാ കൗണ്‍സിലിലും എല്‍ഡിഎഫിനെതിരെ വിമര്‍ശനമുയര്‍ന്നു. യുഡിഎഫ് ട്രെന്‍ഡ് അനുസരിച്ച് പ്രചരണം നടത്തിയെന്നും എല്‍ഡിഎഫ് പിണറായി വിജയനില്‍ മാത്രം ഒതുങ്ങിയെന്നുമാണ് വിമര്‍ശനം. 'ഇടതുപക്ഷത്തിന്റെ കരുത്തായ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ എല്‍ഡിഎഫിനോട് അകന്നു. 64 ദളിത് സംഘടനകള്‍ എല്‍ഡിഎഫിനെതിരെ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു.
ഇടത് രാഷ്ട്രീയം പറയുന്നതിലെ വീഴ്ചകള്‍ സര്‍വ മേഖലയിലും എല്‍ഡിഎഫിനെ ബാധിച്ചു. സിപിഐഎം പലയിടത്തും സിപിഐയെ മാറ്റിനിര്‍ത്തി. പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്ത് തല കണ്‍വെന്‍ഷനുകളില്‍ പോലും സിപിഐ ഭാരവാഹികളെ പങ്കെടുപ്പിച്ചില്ല', ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. പി സന്തോഷ് കുമാര്‍ എംപി പങ്കെടുത്ത ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് വിമര്‍ശനം.






